ന്യൂദല്‍ഹി: പശുക്കടത്തുമായി ബന്ധപ്പെട്ട അക്രമങ്ങളിലും കൊലപാതകങ്ങളിലും വര്‍ഗീയ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി നിര്‍ദേശങ്ങള്‍. അക്രമങ്ങളെ മതവുമായി ബന്ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട കോടതി സംസ്ഥാനങ്ങളാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്നും വ്യക്തമാക്കി.
ഇരയെ ഇരയായാണ് കാണേണ്ടത്. ജാതിയും മതവും നോക്കിയല്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത്തരം ആള്‍ക്കൂട്ട അക്രമി സംഘങ്ങളെ ആരാണ് തടയുക? ഇതിന് ആസൂത്രിതവും സംഘടിതവുമായ പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ നടത്തണം. ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ആര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്നും കൈകഴുകാനാവില്ല. തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഓര്‍മിപ്പിച്ചു. ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനേവാലയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം സപ്തംബറിലും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ കോടതി പിന്നീട് നിലപാട് വ്യക്തമാക്കും.
ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ പശുക്കളെ മോഷ്ടിക്കുകയും കടത്തുകയും ചെയ്യുന്നത് സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനെ ഹിന്ദു-മുസ്ലിം സംഘര്‍ഷമാക്കി വര്‍ഗീയ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: