തിരുവനന്തപുരം: ഇന്ത്യ തദ്ദേശമായി നിര്‍മിച്ചതും ദി ഫ്ളയിങ് ഡാഗ്ഗേര്സ് എന്നറിയപ്പെടുന്നതുമായ 45-ാം സ്ക്വാഡ്രണിലെ യുദ്ധ വിമാനം തേജസ്സിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ ദക്ഷിണ വ്യോമസേനയുടെ കീഴിലുള്ള സുലൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നായിരിക്കും. സൂലുര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഉദ്ഘാടന പൂജാ ചടങ്ങില്‍ ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ആര്.കെ.എസ്. ബദൂരിയയും പത്നി ആശാ ബദൂരിയയും പങ്കെടുത്തു.
വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളില്‍ യുദ്ധ വിമാനങ്ങളെ സംയോജിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചത് തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനമാണ്. 2016 ജൂലൈ ഒന്നിന് സ്ക്വാഡ്രണ്‍ തുടങ്ങിയത് മുതല്‍ വിമാന ജോലിക്കാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മികച്ച പരിശീലനം നല്‍കുകയും ഓപ്പറേഷണല്‍ കമാന്‍ഡിന്റെ കീഴില്‍ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും സ്ക്വാഡ്രണ്‍ പൂര്‍ണമായി സജ്ജമാക്കുകയും ചെയ്തു.
ഗ്രൂപ്പ് ക്യാപ്റ്റന്‍ എസ്. ദാങ്കറുടെ നേതൃത്വത്തില്‍ വൈമാനികര്‍, എന്‍ജിനീയര്‍മാര്‍, ലോജിസ്റ്റീഷ്യന്‍സ്, വിമാന ജോലിക്കാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പുതിയ താവളത്തിലെ 45-ാം സ്ക്വാഡ്രണ്‍.
തേജസ് വിമാനത്തിന്റെ വരവിനായി പ്രയത്നിച്ച സുലൂര്‍ വ്യോമസേനാ കേന്ദ്രത്തിലെ 45-ാം സ്ക്വാഡ്രണിലെ എല്ലാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ എയര്‍ മാര്‍ഷല്‍ ബദൂരിയ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: