കട്ടപ്പന/കൊല്ലം: കുമളി അണക്കരയ്ക്ക് സമീപം കള്ളനോട്ട് പിടികൂടിയ കേസില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റില്‍. കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളില്‍ അഭിനയിക്കുന്ന നടി കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപം താമസിക്കുന്ന സൂര്യ ശശികുമാര്‍(36), സഹോദരി ശ്രുതി(29), അമ്മ രമാദേവി(56) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് 2.19 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയ കേസിലാണ് തുടര്‍ അറസ്റ്റ്. കൊല്ലത്ത് മുളങ്കാടകത്തെ രമാദേവിയുടെ ആഡംബരവീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഇടുക്കിയില്‍ നിന്നുള്ള അന്വേഷണസംഘമാണ് കൊല്ലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ആഡംബര വീട്ടിലെ മുകള്‍നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകള്‍ പോലീസ് കണ്ടെടുത്തു. അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ അച്ചടിച്ചിരുന്ന പ്രിന്റര്‍ അടക്കമുള്ളവ പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച റെയ്ഡ് രാവിലെ പത്തിനാണ് അവസാനിച്ചത്. ആറുമാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പോലീസ് പറഞ്ഞു. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊല്ലത്തെ ആഡംബരവീട്ടില്‍ ഇടുക്കിയില്‍ നിന്നെത്തിയ പോലീസ് പരിശോധന നടത്തിയത്.
വീടിന്റെ മുകളിലത്തെ നിലയിലാണ് കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മൂന്നു പേരേയും എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ, പുറ്റടി അച്ചക്കാനം കടിയന്‍ കുന്നേല്‍ രവീന്ദ്രന്, കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഇതില്‍ രണ്ട് പേര് ആറ് മാസം മുമ്പ് സമാനകേസില്‍ പിടിയിലായശേഷം ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കള്ളനോട്ട് അടിക്കുന്നതില്‍ ഏര്‍പ്പെട്ടത്. കുമളി, പീരുമേട്, കട്ടപ്പന സിഐമാരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: