മോസ്ക്കോ: സ്വിറ്റ്സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 66-ാം മിനിറ്റില്‍ ഫോര്‍സ്ബര്‍ഗാണ് ഗോള്‍ നേടിയത്. 1994 നു ശേഷം ഇതാദ്യമായാണ് സ്വീഡന് ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. അവസാന നിമിഷം സ്വിസിന്റെ ലാങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുളള പ്രീ ക്വാര്‍ട്ടറിലെ വിജയികളെയാണ് സ്വീഡന് ക്വാര്‍ട്ടറില്‍ നേരിടുക. ശനിയാഴ്ച രാത്രി 7.30 നാണ് മത്സരം.
കളിയുടെ തുടക്കത്തില്‍ തന്നെ സ്വീഡന് ഗോള്‍ നേടാന്‍ അവസരം ലഭിച്ചു.പക്ഷെ ടോയ്വോനെന്നിന്റെ ഫ്രീകിക്ക് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. പീന്നീട് മധ്യനിരയിലാണ് കളി നടന്നത്.
മത്സരം പുരോഗമിച്ചതോടെ ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. രണ്ട് ടീമുകള്‍ക്കും ഗോളടിക്കാന്‍ അവസരങ്ങളും ലഭിച്ചു. പക്ഷെ അതൊക്കെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. സ്വീഡന്റെ മാര്‍ക്കസ് ബര്‍ഗ്് രണ്ട് അവസരങ്ങള്‍ പാഴാക്കി. എക്ഡലും അവസരം തുലച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സ്വീഡന് ലീഡ് നേടാന്‍ സുവര്‍ണാവസരം കൈവന്നു. ലസ്റ്റിങ്ങ് എക്ഡലിന് പന്ത് പാസ് ചെയ്തു. പക്ഷെ ഗോള്‍ പോസ്റ്റിന് വളരെ അടുത്തുനിന്ന് എക്ഡല്‍ പായിച്ച ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.
സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് സാക്കയും ബ്ലെറിം സെമൈലിയും അവസരങ്ങള്‍ കളഞ്ഞുകളിച്ചു. ഇടവേളയ്ക്ക് ഗോള്‍ നേടാതെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
രണ്ടാം പകുതിയിയുടെ തുടക്കത്തിലും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചു. 66-ാം മിനിറ്റില്‍ സ്വീഡന് ലീഡ് നേടി.
ഫോര്‍സ്ബര്‍ഗ് ഗോള്‍ ലക്ഷ്യമാക്കി തൊടുത്തവിട്ട ഷോട്ട് സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി വലയില്‍ കയറി.പിന്നീട് ഗോള്‍ മടക്കാനായി സ്വിറ്റ്സര്‍ലന്‍ഡ് തകര്‍ത്തുകളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
അതേസമയം ഇഞ്ചുറി ടൈമില്‍ ലീഡുയര്‍ത്താന്‍ സ്വീഡന് സുവര്‍ണാവസരം കിട്ടിയെങ്കിലും സ്വിസ് ഗോളി സോമര്‍ .തടസമായി. പെനാല്‍റ്റി ഏരിയയ്ക്ക് തൊട്ടുപിന്നില്‍ നിന്ന് ടൊയ്വോനെന്‍ എടുത്ത ഫ്രീകിക്ക് ഗോളി രക്ഷപ്പെടുത്തി.പന്തുമായി കുതിച്ചെത്തിയ ഓള്‍സനെ മൈക്കിള്‍ ലാങ് വീഴ്ത്തിയതിനാണ് ഫ്രീകിക്ക് ലഭിച്ചത്. ലാങ്ങിനെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കി.
അവസാന മത്സരത്തില്‍ കോസ്റ്ററിക്കയുമായി സമനില പിടിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ഇറങ്ങിയത്്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ക്യാപ്റ്റന്‍ സ്റ്റെഫാന്‍ ലിച്ച്സ്റ്റീനര്‍, ഫാബിയന്‍ സ്കാര്‍ എന്നിവര്‍ക്ക് പകരം ജൂറോയേയും ലാങ്ങിനെയും ഉള്‍പ്പെടുത്തി.മുന്നേറ്റ നിരക്കാരനായ ഗാവ്രാനോവിച്ചിന് പകരം ഡര്മിക്കിനും എംബോളയ്ക്ക് പകരം സുബേറിനും അവസരം നല്കി.
അതേസമയം സ്വീഡന് മെക്സിക്കോയെ തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റം വരുത്തി. സസ്പെന്‍ഷനിലായ സെബാസ്റ്റിയന് ലാര്സണ് പകരം സെന്സണെ അവസാന ടീമില്‍ സ്ഥാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: