മോസ്ക്കോ: സ്റ്റാര്‍ സ്ട്രൈക്കര്‍ എഡിസണ് കവാനിയുടെ പരിക്ക് ഗുരുതരമല്ലെന്നും വെള്ളിയാഴ്ചത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും ഉറുഗ്വെയന്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു.
കവാനിയുടെ കാലില്‍ നീരുണ്ടെങ്കിലും പേശികള്‍ക്ക് കുഴപ്പമില്ലെന്ന് സ്കാനിങ്ങില്‍ വ്യക്തമായി. കവാനിയുടെ കായിക ക്ഷമത ദിനംപ്രതി വിലയിരുത്തിവരികയാണ്. മിക്കവാറും ഫ്രാന്‍സിനെതിരെ വെള്ളിയാഴ്ച അരങ്ങേറുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കവാനി കളിക്കും.
ശനിയാഴ്ച പോര്‍ച്ചുഗലിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടയ്ക്കാണ് പാരീസ് സെന്റ് ജര്മയിന് സ്ട്രൈക്കറായ കവാനിക്ക് പരിക്കേറ്റത്. കവാനിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഉറുഗ്വെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചു.
കവാനി ഈ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. ആതിഥേയരായ റഷ്യക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടി. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഉറുഗ്വെ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: