ന്യൂദല്‍ഹി: കൈലാസ-മാനസരോവര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ മലയാളിയായ തീര്‍ഥാടക ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം വണ്ടൂര്‍ കിടങ്ങഴിമനയില് ലീലാ അന്തര്‍ജനം (56) ആണ് നേപ്പാളിലെ സിമിക്കോട്ടില്‍ വെച്ച് മരിച്ചത്. ആര്‍എസ്എസ് കാളികാവ് ഖണ്ഡ് സംഘചാലക് കെ. എം സേതുമാധവന്റെ (വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ ട്രസ്റ്റി) ഭാര്യയാണ്.
കോഴിക്കോട് വിവേകാനന്ദ ട്രാവല്‍സിനൊപ്പം കൈലാസ-മാനസരോവര്‍ യാത്ര പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ലീലാ അന്തര്‍ജ്ജനത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവിലെത്തിച്ച മൃതദേഹം വിമാന മാര്‍ഗ്ഗം ഇന്ന് രാത്രിയോടെ ബംഗളൂരുവിലെത്തിക്കാനാണ് ശ്രമം. കെ. എം സേതുമാധവനും യാത്രാസംഘത്തിനൊപ്പമുണ്ടായിരുന്നു.
കൈലാസ-മാനസരോവര്‍ യാത്രയ്ക്ക് തിരിച്ച 1500 ലേറെ തീര്‍ഥാടകരാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്നത്. ഇവരില്‍ 104 പേരെ സുരക്ഷിതമായി തിരികെയെത്തിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു. 525 പേര് സിമിക്കോട്ടിലും 550 പേര് ഹില്‍സയിലും അഞ്ഞൂറോളം പേര് തിബറ്റിലും കുടുങ്ങിക്കിടക്കുന്നതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇവിടങ്ങളിലേക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രതിനിധികളെ അയച്ചിട്ടുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് ഭക്ഷണം, താമസസൗകര്യം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് എംബസി അധികൃതര്‍ ഉറപ്പു വരുത്തും.
കര്‍ണ്ണാടകയില്‍ നിന്ന് 250 പേരും കേരളത്തില്‍ നിന്ന് നാല്‍പ്പതു പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയാണ് തീര്‍ഥാടക മേഖലയില്‍ പെയ്യുന്നത്. തീര്‍ഥാടകരെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഹോട്ട്ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. മലയാളം +977 9808500644(രഞ്ജിത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: