ന്യൂദല്‍ഹി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊന്ന സംഭവത്തില്‍ സിപിഎം ദേശീയ നേതൃത്വത്തിന്റെ മൗനം വിവാദമാകുന്നു. ഇതുപോലുള്ള ചെറിയ സംഭവങ്ങളില്‍ ദേശീയ നേതൃത്വം പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ‘ജന്മഭൂമി’യോട് പ്രതികരിച്ചു. ”എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ആ സംഘടനയാണ് പ്രതികരിക്കേണ്ടത്. അവര്‍ നിലപാട് പറഞ്ഞിട്ടുമുണ്ട്. ഞങ്ങളോട് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടൊക്കെ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്”. പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട നേതാവ് വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയത്തില്‍പ്പോലും ശക്തമായി പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവര്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തില്‍ ഇതുവരെ മിണ്ടിയിട്ടില്ല. താരസംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സംഘടനക്കെതിരെയും ഇടത് ജനപ്രതിനിധികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ വൃന്ദാ കാരാട്ട് പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ക്കെതിരെ മൗനം പാലിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അഞ്ചിലേറെ വിഷയങ്ങളില്‍ യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇവയെല്ലാം ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെയും. അഭിമന്യുവിന് ട്വിറ്ററിലൂടെ അനുശോചനമറിയിക്കാന്‍ പോലും യെച്ചൂരി തയ്യാറായില്ല. കേന്ദ്ര കമ്മറ്റിയുടെയോ പോളിറ്റ് ബ്യൂറോയുടെയോ പ്രതികരണവും ഉണ്ടായിട്ടില്ല. സാധാരണ എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ ‘ബൈറ്റ്’ നല്‍കാറുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടി ചാനലിലോ പത്രത്തിലോ പോലും ദേശീയ നേതാക്കളുടെ പ്രതികരണം വന്നിട്ടില്ല.
കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി എന്നിവരുടെ പ്രതികരണം സിപിഎം പ്രവര്‍ത്തകരില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്. ആരാണ് പ്രതികളെന്ന് പറയാതെയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റെങ്കില്‍ എസ്ഡിപിഐക്കെതിരെ ആരോപണമുണ്ട് എന്ന് മാത്രമായിരുന്നു കോടിയേരി പറഞ്ഞത്. ആര്‍എസ്എസ്സിനെ കൂട്ടിക്കെട്ടി ‘കരുതലോടെ’യായിരുന്നു എം.എ. ബേബിയുടെയും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിന്റെയും പ്രതികരണം. കൊലപാതകം നടത്തിയത് മതഭീകരവാദികളാണെന്ന് കരുതുന്നില്ലെന്ന് പിബി അംഗവും മലയാളിയുമായ എസ്. രാമചന്ദ്രന് പിള്ള ‘ജന്മഭൂമി’യോട് പറഞ്ഞു. എസ്എഫ്ഐയുടെ വിഷയത്തില്‍ സിപിഎം നേതാക്കള്‍ പ്രതികരിക്കാറില്ലെന്ന വാദം വ്യാജമെന്ന് വ്യക്തമാക്കുന്നതാണ് കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍.
സംസ്ഥാനത്തെ മുസ്ലിം-മാര്‍ക്സിസ്റ്റ് ഭീകരത രാജ്യമൊട്ടാകെ ബിജെപി ചര്‍ച്ചയാക്കിയപ്പോള്‍ കേരളത്തെ അപമാനിക്കുകയാണെന്നാരോപിച്ച് സിപിഎം ദേശീയ നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചുകളും നടത്തി. കേരളത്തിലെ മതംമാറ്റ ഭീകരത ആര്‍എസ്എസ്സിന്റെ വ്യാജപ്രചാരണമെന്നായിരുന്നു സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഖിലയെ മതംമാറ്റിയ വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് എതിരായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.വി. ഗിരിക്കെതിരെ വൃന്ദാ കാരാട്ട് രംഗത്തുവരികയും അദ്ദേഹത്തെ മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: