ന്യൂദല്‍ഹി: സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ നിയമനങ്ങള്‍ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്(യുപിഎസ്സി) തയാറാക്കി നല്കുന്ന പട്ടികയില്‍ നിന്ന് വേണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. താല്‍ക്കാലിക പോലീസ് മേധാവി നിയമനങ്ങള്‍ പാടില്ലെന്നും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നോക്കി സംസ്ഥാനങ്ങള്‍ ഡിജിപിമാരെ നിയമിക്കരുതെന്നും കോടതി ഉത്തരവിട്ടു.
സംസ്ഥാന പോലീസ് മേധാവി നിയമനം സംബന്ധിച്ച കേരളാ പോലീസ് നിയമത്തിലെ വ്യവസ്ഥ സുപ്രീംകോടതി മരവിപ്പിച്ചിട്ടുണ്ട്. കേരളാ പോലീസ് നിയമത്തിലെ 18 (2), 97 (2)എന്നീ വകുപ്പുകളാണ് മരവിപ്പിച്ചത്. വ്യവസ്ഥയില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് 2006ലെ പ്രകാശ് സിങ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി മുന്‍ നിലപാട് ആവര്‍ത്തിച്ചത്. സുപ്രീംകോടതി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പോലീസ് മേധാവി നിയമനം യുപിഎസ്സി പാനലില്‍ നിന്ന് വേണമെന്നും കുറഞ്ഞ കാലാവധി രണ്ടുവര്ഷമാണെന്നും 2006ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. കേരളം അടക്കമുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുവരെ അഞ്ചു സംസ്ഥാനങ്ങള്‍ മാത്രമാണ് യുപിഎസ്സിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് മുന്‍നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി ഇന്നലെ പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: