ഐസ്വാള്‍; മിസോറാമില്‍ നിന്ന് പലായനം ചെയ്ത ബ്രൂ വംശജരെ( റിയാങ്ങുകള്‍) തിരികെ മിസോറാമില്‍ തന്നെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും മിസോറാം, ത്രിപുര സര്‍ക്കാരുകളും തമ്മില്‍ കരാറായി. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ചരിത്രപരമായ ഈ നടപടി. ഇതോടെ ഇപ്പോള്‍ ത്രിപുരയിലെ താത്ക്കാലിക ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്ന അരലക്ഷത്തോളം റിയാങ്ങുകള്‍ ജന്മദേശത്തേക്ക് മടങ്ങും. ഹിന്ദു വൈഷ്ണവ വിഭാഗത്തില്‍ പെടുന്ന ഗോത്ര വിഭാഗക്കാരാണ് റിയാങ്ങുകള്‍.
മിസോറാമില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മറ്റും ക്രിസ്ത്യന്‍ മതപരിവര്‍ത്തനവും സംഘര്‍ഷങ്ങളും രൂക്ഷമായതോടെ പലായനം ചെയ്തവരാണിവര്‍. ത്രിപുര, മിസോറാം അടക്കം മിക്ക വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും റിയാങ്ങുകള്‍ എന്ന ബ്രൂ വംശജരുണ്ട്. പക്ഷെ മിസോറാമിലാണ് ഇവര്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിച്ചത്. ഇവരെ സ്വന്തം നാട്ടില്‍ മടക്കിയെത്തിക്കുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തില്‍ മിസോറാം, ത്രിപുര സര്‍ക്കാര്‍ പ്രതിനിധികളും മിസോറാം ബ്രൂ ഡിസ്പ്ളേസ്ഡ് പീപ്പിള്‍സ് ഫോറം അധികൃതരും കരാറില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 5407 കുടുബങ്ങളിലായുള്ള 32876 പേര് ത്രിപുരയില്‍ നിന്ന് ഈ സപ്തംബര്‍ 30നകം ഘട്ടം ഘട്ടമായി മിസോറാമിലേക്ക് മടങ്ങും. ഇവരെ പുനരധിവസിപ്പിക്കാനുള്ള പണം കേന്ദ്രം നല്‍കും. അവരുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍, ജീവനോപാധി തുടങ്ങിയവ ത്രിപുര, മിസോറാം സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ കേന്ദ്രം പരിഹരിക്കും. കേന്ദ്ര ആഭ്യന്തര സുരക്ഷാ സെക്രട്ടറി അധ്യക്ഷനായ സമിതിയാകും കരാര്‍ നടപ്പാക്കുന്നത് ഏകോപിപ്പിക്കുക.
വടക്കന്‍ ത്രിപുരയിലെ കാഞ്ചന്‍പൂര്‍ സബ്ഡിവിഷനില്‍ ആറു ക്യാമ്പുകളിലായിട്ടാണ് ഇത്രയും പേര് കഴിയന്നത്. ഭൂമി തര്‍ക്കം, മതംമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 97ലാണ് ഇവര്‍ പാലായനം ചെയ്തത്. ഇവര്‍ മാമിത്, കോലാസിബ് ജില്ലകളിലാണ് താമസിച്ചിരുന്നത്. ഇവര്‍ മിസോറാംകാരല്ലാത്തതിനാല് സംസ്ഥാനം വിടണമെന്നായിരുന്നു മിസോറാമികളുടെ ആവശ്യം. മിസോറാമികള്‍ നല്ലൊരും പങ്കും ക്രിസ്തുമതത്തിലേക്ക് മാറിയവരായിരുന്നു.
റിയാങ്ങുകള്‍ ഇതിന് വിസമ്മതിച്ചപ്പോഴാണ് ഭൂമി പ്രശ്നം അടക്കമുള്ളവയുടെ മറവില്‍ പീഡനം തുടങ്ങിയത്. പീഡനങ്ങള്‍ അസഹ്യമായപ്പോഴാണ് ഇവര്‍ ത്രിപുരയിലെ കുന്നുകളിലേക്ക് പലായനം ചെയ്തത്. മിസോറിലെ മറ്റു പല വംശങ്ങളും മിഷണറിമാരുടെ കിരാത പീഡനങ്ങള്‍ക്ക് വഴങ്ങി മതമാറിയപ്പോള് ഇവര്‍ സ്വന്തം സംസ്ക്കാരത്തെ ജീവന് നല്‍കിയും കാത്തുസൂക്ഷിക്കുകയായിരുന്നു. നൃത്തവും പാട്ടും ഇവരുടെ രക്തത്തില്‍ അലിഞ്ഞിരിക്കുകയാണ്. ഇവര്‍ ക്ഷത്രിയ വംശജരാണ്. മൃതദേഹങ്ങള്‍ മതപരമായ ചടങ്ങുകളോടെ ചിതിയിലാണ് സംസ്ക്കരിക്കുക.
സ്വന്തം അസ്മിത കാത്തുസൂക്ഷിക്കുന്ന വനവാസിഗോത്ര വിഭാഗം ശൈശവ വിവാഹത്തെ എതിര്‍ക്കുന്നു. അതേ സമയം വിധവാ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ബ്രൂ വംശജര്‍( റിയാങ്ങുകള്‍) ഹിന്ദുക്കളായതിനാലാണ് അവര്‍ക്ക് കൊടും പീഡനം അനുഭവിക്കേണ്ടിവരുന്നതെന്ന് 99ല്‍ ബിജെപി അധ്യക്ഷനായിരുന്ന എല്‍കെ അദ്വാനി ചൂണ്ടിക്കാട്ടിയിരുന്നു.
ഇവരെ പുനരവധിവസിപ്പിക്കുന്നതിന് മിസോറാമിലെ ക്രിസ്ത്യന്‍ സഭകളായിരുന്നു പരോക്ഷമായി തടസമങ്ങള് സൃഷ്ടിച്ചുകൊണ്ടിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെയാണ് ഇവരെ പുനരധിവസിപ്പിക്കാന്‍ ശക്തമായ നടപടി തുടങ്ങിയത്. 2016ല്‍ കേന്ദ്ര സംഘം ത്രിപുരയിലെ ഇവരുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: