തലശ്ശേരി: മാതാപിതാക്കളും മക്കളുമടക്കം 4 പേരുടെ അസ്വാഭാവിക മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിമാന്റിലായ പിണറായി പടന്നക്കരയിലെ സൗമ്യയുമായി ബന്ധപ്പെട്ട കൂട്ടക്കൊലക്കേസിന്റെ ഭാഗമായുള്ള സൈബര്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഒരേ സമയം ഒന്നിലധികം കാമുകന്മാരുമായി അസാന്മാര്ഗ്ഗിക ബന്ധം പുലര്‍ത്തിയ യുവതിയുടെ ഫോണ്‍ ബന്ധങ്ങളുടെ സൈബര്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് ഇന്നലെ ലഭിച്ചത്. തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും ലഭിച്ച തെളിവുകള്‍ പോലിസ് സംഘം വിശകലനം ചെയ്ത് വരികയാണ്. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കേസിനെ വഴിത്തിരിവിലെത്തിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനകളുണ്ടെങ്കിലും ഒന്നുമില്ലെന്നാണ് തലശ്ശേരി സിഐ എം.പി.ആസാദ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ പ്രതികരിച്ചത്.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നിഷ്ടം പോലെ ജീവിച്ച ഇരുപത്തിയെട്ടുകാരി കാമുകന്മാരുമായി നടത്തിയ മണിക്കൂറുകള്‍ നീളുന്ന സംസാരങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളാണ് സൈബര്‍ രേഖകളിലുള്ളത്. കാമുകര്‍ തലശ്ശേരി, മാഹി, പള്ളൂര്‍, വടക്കുമ്പാട്, ഇരിട്ടി, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലുള്ളവരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സ്വന്തം അവിഹിത ബന്ധത്തിന് സൗകര്യമൊരുക്കുന്നതിനായി അച്ചന്, അമ്മ, മക്കള്‍ എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തിയ സൗമ്യയെ ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് പോലിസ് അറസ്റ്റ് ചെയ്തത്. യുവതി ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലിലാണുള്ളത്. എല്ലാറ്റിനും കാരണക്കാരി താന്‍ തന്നെയാണെന്ന് സൗമ്യ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും നാടിനെ നടുക്കിയ ക്രൂരത ചെയ്യാന്‍ ഇവരെ കാമുകരില്‍ ചിലരെങ്കിലും സഹായിച്ചിരിക്കാമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: