കണ്ണൂര്‍: യാതൊരു ജനാധിപത്യ ബോധവുമില്ലാതെ മാഫിയാ സങ്കല്പങ്ങളിലാണ് താരസംഘടനയുടെ പ്രവര്‍ത്തനമെന്ന് സംവിധായകന് ഡോ. ബിജു. കണ്ണൂര്‍ പ്രസ്ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മണ്‍സൂണ്‍ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീവിരുദ്ധതയാണ് ഇക്കൂട്ടരുടെ മുഖമുദ്ര. നേതൃനിരയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. പിന്നെ എങ്ങനെയാണ് ഇവരില്‍നിന്ന് സ്തീസൗഹൃദ അന്തരീക്ഷവും നിലപാടും പ്രതീക്ഷിക്കുക. താരസംഘടന തീരുമാനിക്കുന്ന നിലപാടുകളിലേക്ക് മാധ്യമങ്ങളുടെ കാഴ്ചപ്പാടുകള്‍ പതിയെ മാറിയിട്ടുണ്ട്. താരസംസ്കാരത്തെ വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ലെന്നും മികച്ച നടന്മാര്ക്കും നടിമാര്‍ക്കും മാത്രം അമിതപ്രാധാന്യം നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു.
സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പലതും സ്ത്രീവിരുദ്ധമാണ്. ദലിത് വിരുദ്ധതയും വംശീയതയും അതില്‍ അടങ്ങിയിരിക്കുന്നു. സ്ക്രീനില്‍ മാത്രമല്ല, സിനിമാ തൊഴില്‍ മേഖലയിലുടനീളം സ്ത്രീവിരുദ്ധത കാണാം. സമൂഹം ഇത്തരം ചിത്രങ്ങളെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ആശങ്ക തോന്നുന്നു. സിനിമ വിനോദോപാധി എന്നാണ് ചിലരുടെ വാദം. എന്നാല്‍, ആഹ്ലാദവും ആനന്ദവും തരംതാണ രീതിയില്‍ വേണോ എന്ന് ചിന്തിക്കണം. സര്‍ഗാത്മക പ്രകടനങ്ങളിലൂടെ ചാര്‍ളി ചാപ്ലിന് ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പ്രതിഭയില്ലാത്തവരാണ് വേഷംകെട്ടലുകള്‍ നടത്തുന്നത്. താരസംഘടനയില്‍നിന്ന് നാല് നടിമാര്‍ രാജിവച്ച് പുറത്തുവന്നിട്ടും സിനിമയില്‍നിന്ന് എത്രപേര്‍ അവരെ പിന്തുണച്ചുവെന്ന് ആലോചിക്കണം. സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിലപാട് അപലപനീയമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇനിയെങ്കിലും ജനാധിപത്യബോധമുള്ള, കാഴ്ചപ്പാടുള്ള സാംസ്കാരിക നായകരെ മല്‍സരിപ്പിക്കുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തട്ടിപ്പിന്റെ കലയാണ് സിനിമയെന്ന് യുവ സംവിധായകന് ടി.ദീപേഷ് അഭിപ്രായപ്പെട്ടു. അതാണിപ്പോള്‍ കണ്ടുവരുന്നത്. താരസംഘടനയില്‍നിന്ന് ഉറച്ച നിലപാടുകളുമായി പുറന്നുവന്നവരാണ് നാലു നടിമാര്‍. എന്നാല്‍, പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും താരസംഘടനയുടെ ഫാന്‍സ് അസോസിയേഷനായി മാറുന്നതില്‍ വിഷമം തോന്നുന്നു. യുവജന സംഘടനകളും വനിതാ സംഘടനകളും രാജിവച്ച നടിമാര്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ് ഫിലിം സൊസൈറ്റി പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. എഎഫ്എസ്ഐ റീജ്യണല്‍ കമ്മിറ്റിയംഗം സി.മോഹനന്, ചലച്ചിത്ര നിരൂപകന് കെ.ജെ.സിജു എന്നിവര്‍ പ്രസംഗിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി.സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വിജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഷാജി എന്‍ കരുണ്‍ ചിത്രമായ പിറവി പ്രദര്‍ശിപ്പിച്ചു. ഇന്ന് ജാപ്പനീസ് സംവിധായകന് അഖിരാ കുറാസോവയുടെ റാഷമോണ്‍, അമേരിക്കന്‍ ചലച്ചിത്രകാരന് സാം മെന്‍ഡിസിന്റെ റോഡ് ടു പാര്ഡിഷേന് എന്നിവ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: