കണ്ണൂര്‍: ഭരണാനുകൂല സര്‍വ്വീസ് സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് കൃഷിവകുപ്പ് നടപ്പാക്കിയ ഉത്തരവ് റദ്ദാക്കി. ജൂലൈ 29 ന് കൃഷിവകുപ്പ് ഡയരക്റ്റര് നടപ്പാക്കിയ ഉത്തരവാണ് തൊട്ടടുത്ത ദിവസം തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചത്. എസ്എ (1) 27616 (18) നമ്പര്‍ ഉത്തരവ് പ്രകാരമുള്ള കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിലെ ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് തസ്തികകളിലെ 2018 വര്‍ഷത്തെ സ്ഥലംമാറ്റ ഉത്തരവ് ചില സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്താണ് സാങ്കേതിക കാരണങ്ങളെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.
കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ അനുകൂല സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും എന്‍ജിഒ യൂനിയനും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് സ്ഥലം മാറ്റ ഉത്തരവ് അടിയന്തിരമായി മരവിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. ജോയിന്റ് കൗണ്‍സില്‍ തങ്ങളെ അനുകൂലിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റുന്നതില്‍ എന്‍ജിഒ യൂനിയന്‍ കടുത്ത അതൃപ്തിയുണ്ട്. മാനദണ്ഡം പാലിക്കാതെ കൃഷിവകുപ്പില്‍ സ്ഥലം മാറ്റം നടപ്പാക്കുന്നതിനെതിരെ ചില ജീവനക്കാര്‍ തന്നെ നേരിട്ട് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇന്റര്‍ ഡിസ്ട്രികറ്റ് ട്രാന്‍സ്ഫര്‍ നടപ്പിലാക്കുമ്പോള്‍ ഓപ്പണ്‍ വേക്കന്സിയിലേക്ക് മാത്രമേ നിയമനം പാടുള്ളു. അതുമല്ലെങ്കില്‍ പത്ത് ശതമാനം ഒഴിവുകള്‍ ഇത്തരം നിയമനത്തിനായി മാറ്റി വെയ്ക്കണം. എന്നാല്‍ തങ്ങളുടെ ആശ്രിതരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിയമിക്കുന്നതിന് വേണ്ടി ഭരണാനുകൂല സംഘടനകള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്ഥലം മാറ്റം നടപ്പാക്കുകയാണ്.
സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലാണ് വിവിധ വകുപ്പുകളില്‍ സ്ഥലം മാറ്റ ഉത്തരവ് നടപ്പിലാക്കുന്നത്. ജീവനക്കാര്‍ക്ക് അവരുടെ മക്കളുടെ പഠനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സൊകര്യമൊരുക്കുവാനാണ് ഇത്തരത്തില്‍ സമയനിഷ്ഠപാലിക്കുന്നത്. ഇപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലംമാറ്റം നടപ്പാക്കുന്നത്. എന്നാല്‍ 29 ന് നടപ്പിലാക്കിയ സ്ഥലംമാറ്റ ഉത്തരവ് തൊട്ടുത്ത ദിവസം തന്നെ ധൃതിപിടിച്ച് നിര്‍ത്തിവെച്ചതിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: