മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം മാസങ്ങള്‍ക്കകം യഥാര്‍ത്ഥ്യമാവുമ്പോള്‍ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വന്‍ ടൂറിസം പദ്ധതി വരുന്നു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ നായ്ക്കാലി ദ്വീപ് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാകുന്നതിന് നടപടിയാരംഭിച്ചു.
10 കോടി ചെലവിട്ടാണ് നായ്ക്കാലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിശദമായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.കൂടാളി പഞ്ചായത്തിലെ മണ്ണൂര്‍ പുഴയിലാണ് അന്താരാഷ്ട്ര ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. മണ്ണൂര്‍ പുഴ പ്രകൃതിസൗന്ദര്യം തുളുമ്പുന്ന പ്രദേശമായത് കൊണ്ടാണ് ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ നായ്ക്കാലി ദ്വീപിനെ ടൂറിസം വകുപ്പ് തെരഞ്ഞെടുത്തത്.
മുളങ്കാടുകളും പാറക്കെട്ടുകളും നായ്ക്കാലി ദ്വീപിനെ പ്രകൃതി രമണീയമാക്കുകയാണ്. വയനാട്ടിലെ കുറുവ ദ്വീപിന്റെ മാതൃകയിലായിരിക്കും നായ്ക്കാലി ദ്വീപും ഒരുക്കുക. ജില്ലാ പ്രമോഷന് ടൂറിസം കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊച്ചി ആസ്ഥാനമായുള്ള ഒരു കമ്പനിയേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കമ്പനി തയ്യാറാക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ടൂറിസം വകുപ്പ് വര്‍ക്കിംഗ് ഗ്രൂപ്പില്‍ വയ്ക്കും. റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ടൂറിസം വകുപ്പ് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോകും.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന പഴശ്ശി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങളൊരുക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. നിലവില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ മുടക്കി പാര്‍ക്ക്, പൂന്തോട്ടം തുടങ്ങി മറ്റ് അനുബന്ധ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതിനു പുറമെ 12 ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി തീര്‍ത്ഥാടന ടൂറിസം പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
63.6 കോടിയുടെ പദ്ധതി തയ്യാറാക്കി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. നദികളെ കോര്‍ത്തിണക്കിയുള്ള മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന് പിന്നാലെയാണ് ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ടൂറിസം പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാണിച്ച് 12 ക്ഷേത്രങ്ങളുടേയും ഭാരവാഹികള്‍ നിരാക്ഷേപ പത്രം നല്കി. പദ്ധതി പ്രകാരം ക്ഷേത്രങ്ങളില്‍ സൗരോര്‍ജ്ജ വെളിച്ചം, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ സ്റ്റേജ്, സ്മാരകങ്ങളുടേയും മ്യൂറല്‍ പെയിന്റിംഗുകളുടേയും സംരക്ഷണം, ചുറ്റുമതില്‍, അമിനിറ്റി സെന്റര്‍, നിരീക്ഷണ ക്യാമറ സംവിധാനം, മാലിന്യ സംസ്കരണം, കുടിവെള്ള സൗകര്യം, ക്ഷേത്രക്കുളം നവീകരണം, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, എടിഎം, ക്ലോക്ക് റൂം, ശുചിമുറി എന്നിവ ഒരുക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം, വയത്തൂര് കാലിയാര് ശിവക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥസ്വാമി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, തുച്ഛംബരം ക്ഷേത്രം, തളിയില്‍ ക്ഷേത്രം ,മാമാനിക്കുന്ന് ക്ഷേത്രം, കൊട്ടിയൂര്‍ ശിവക്ഷേത്രം, പെരളശ്ശേരി ക്ഷേത്രം, ഇരിണാവ് ചുഴലിഭഗവതി ക്ഷേത്രം എന്നിവയാണ് ആദ്യഘട്ടത്തില്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ക്ഷേത്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.കൊച്ചി ആസ്ഥാനമായ പാപ് കോസ്ലിമിറ്റഡാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പല തരത്തിലുള്ള ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സഞ്ചാരികളുടെ വര്‍ദ്ധനവിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: