ന്യൂദല്‍ഹി: ദല്‍ഹിയില്‍ മരം മുറിക്കുന്നത് ഹൈക്കോടതി വിലക്കി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് മരം മുറിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദല്‍ഹിയില്‍ 16,500 മരങ്ങള്‍ മുറിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഈ നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഭവന പദ്ധതിക്കായി ദല്‍ഹിയില്‍ മരം മുറിക്കുന്നത് ജൂലൈ നാല് വരെ ഹൈക്കോടി നേരത്തെ വിലക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി 1,500 മരങ്ങള്‍ ഇതിനകം മുറിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് നീക്കുന്നത് പരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡോ. കൗശല്‍ കാന്ത് മിശ്രയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ജൂലൈ 19 വരെ മരം മുറിയ്ക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഭവന നഗര വികസന മന്ത്രാലയത്തിനും ട്രിബ്യൂണല്‍ നോട്ടിസ് അയച്ചിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും അനുമതി നല്‍കിയതോടെയാണ് ദല്‍ഹിയില്‍ മരം മുറിയ്ക്കല്‍ ആരംഭിച്ചത്.
തെക്കന്‍ ദല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3000ത്തോളം മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: