ക്വാലാലംപൂര്‍: സാമ്പത്തികത്തട്ടിപ്പു കേസില്‍ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മലേഷ്യയുടെ വികസനത്തിനായി രൂപീകരിച്ച മലേഷ്യ ഡവലപ്മെന്റ് ബെഹാഡിന്റെ ( എംഡിബി) ഫണ്ടില്‍ നിന്നും 1.04 കോടി തട്ടിയെന്നാണ് കേസ്. സംഭവത്തില്‍ നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ് നിര്‍മാതാവുമായ റിസ അസീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ നജീബിനെതിരെ മൂന്നു ക്രിമിനല്‍ കേസുകളാണ് ചുമത്തിയത്. 20 വര്‍ഷം വീതം ജയില്‍ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് മൂന്നും. നജീബിന്റെ ആഢംബര വസതിയില്‍ നിന്നാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മലേഷ്യയുടെ ചരിത്രത്തില്‍ ഇടംപിടിച്ച അറസ്റ്റ് കൂടിയാണിത്. നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണമെത്തിയതായുള്ള വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിലൂടെയാണ് അഴിമതി പുറംലോകം അറിഞ്ഞത്.
നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നും ആഢംബര വസ്തുവകകളും പണവും കണ്ടെടുത്തിരുന്നു. അന്വേഷണസംഘം 272 കോടി ഡോളറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞയാഴ്ച മരവിപ്പിച്ചിരുന്നു. അഴിമതിപ്പണം റിസയുടെ സിനിമാക്കമ്പനിക്കുവേണ്ടി ചെലവഴിച്ചുവെന്നാണ് ആരോപണം. നജീബിന്റെ ഭാര്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നജീബ് റസാഖിന്റെ ഭരണസഖ്യത്തെ പരാജയപ്പെടുത്തി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അപ്രതീക്ഷിത വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: