തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. പണം കൊടുത്തതായി പറയുന്ന ബാറുടമകള്‍ പരാതിയുമായി കോടതിയില്‍ വരാത്തതെന്തെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. മന്ത്രിയും ബാറുടമകളും ചേര്‍ന്ന് നടത്തിയ ഉപജാപത്തിലൂടെ ബാറുകളില്‍ നിന്നു വരുമാന നേട്ടം കൊയ്തെടുത്തതിനാലാണോ അവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നതെന്നും വിജിലന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ചോദിച്ചു.
കേസ് ഡയറി ഫയല്‍ ജൂലൈ 23 നകം ഹാജരാക്കാന്‍ വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് എസ്പിക്ക് കോടതി നിര്‍ദേശം നല്കി. കേസ് 23 ന് കോടതി വീണ്ടും പരിഗണിക്കും. കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടിനെതിരെ വാദമറിയിക്കാന് വി.എസ്. അച്യുതാനന്ദന്. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, സി പി ഐ നേതാവ് പി.കെ. രാജു, ബിജെപി നേതാവും എംപിയുമായ വി.മുരളീധരന് എന്നിവര്‍ കോടതിയില്‍ സമയം തേടി.
ക്യാബിനറ്റ് മന്ത്രിയായതിനാല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഉള്ളതിനാല്‍ താന്‍ സമര്‍പ്പിച്ച കൗണ്ടര്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കോടതിയില്‍ അപേക്ഷ നല്കി. മുന്‍ മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റ കേസില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മന്ത്രി അപേക്ഷ നല്‍കിയത്. തന്റെ ഭാഗം കൂടി ചേര്‍ത്ത് പി.കെ. രാജു ഹര്‍ജി ബോധിപ്പിക്കുമെന്നും വി.എസ് .സുനില്‍കുമാര്‍ അപേക്ഷയില്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രിയുടെ അഭിഭാഷകന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്കി.
വിജിലന്‍സിന്റെ റഫര്‍ റിപ്പോര്‍ട്ട് നിരാകരിച്ച് കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു, നെയ്യാറ്റിന്‍കര പി. നാഗരാജ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. നിസാരമായി ശേഖരിക്കാവുന്ന നിരവധി തെളിവുകള്‍ ഇനിയും ശേഖരിച്ചിട്ടില്ലെന്നും പ്രതിയെ സഹായിക്കാന്‍ കാലഹരണപ്പെട്ട സുപ്രീംകോടതി വിധികള്‍ ഉപയോഗിച്ചുവെന്നും, റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വിജിലന്‍സ് പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ക്ക് മറുപടിയായി നോബിള്‍ മാത്യു നേരിട്ടു ഹാജരായി വാദിച്ചു.
സത്യം പറയാത്ത സാക്ഷികളുടെയും പ്രതിയുടെയും ഫോണ്‍ വിളികളും ടവര്‍ ലൊക്കേഷനുകളും സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. കാര്യക്ഷമവും സത്യസന്ധവുമായ അന്വേഷണം നടക്കുന്നുവെന്ന് മേല്‍ക്കോടതികളെ തെറ്റിദ്ധരിപ്പിച്ചു. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്ന് നോബിള്‍ മാത്യു വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: