കൊച്ചി : മയക്കുമരുന്നു കടത്തിയ കേസില്‍ ദോഹയില്‍ അറസ്റ്റിലായ യുവാക്കളെ കുടുക്കിയതാണെന്ന പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുമതി നല്കിയ ഹൈക്കോടതി വിദേശത്തുള്ളവരുടെ മൊഴിയെടുക്കാന്‍ സിബിഐയടക്കമുള്ള ഏജന്‍സികളുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ മുഖേന തേടാമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയത്തിന് ആവശ്യമെങ്കില്‍ നല്‍കാമെന്നും വ്യക്തമാക്കി.
വിസ ഏജന്റുമാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ജയിലിലായ യുവാക്കളെ മോചിപ്പിക്കണമെന്നും സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് അമ്മമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി കെ.വി ഉഷാകുമാരി, കോട്ടയം ഏഞ്ചല്‍വാലി സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂര്‍ സ്വദേശിനി കെ.ആര്. ഇന്ദിരാ ദേവി, എറണാകുളം ചേലാമറ്റം സ്വദേശിനി രമ ശശി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ മക്കളായ ആഷിക് ആഷ്ലി (22), കെവിന് മാത്യു (26), ആദിത്യ മോഹനന് (21), ശരത് ശശി (24) എന്നിവരാണ് ദോഹയിലെ ദുഹൈല്‍ ജയിലില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: