ന്യൂദല്‍ഹി: ബെഞ്ച് മാറുമ്പോള്‍ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന് സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് തോമസിനെതിരായ കേസിലാണ് സുപ്രീംകോടതിയുടെ സംശയ പ്രകടനം.
ജഡ്ജിമാര്‍ക്കെതിരായ ആരോപണം, കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്കിയ പരാതി മാധ്യമങ്ങള്‍ക്ക് നല്‍കിയത് എന്നിവയെ തുടര്‍ന്ന് ഹൈക്കോടതി എടുത്ത കോടതിയലക്ഷ്യ കേസിനെതിരെയാണ് ജേക്കബ് തോമസ് സുപ്രീംകോടതിയിലെത്തിയത്.
ജേക്കബ് തോമസിനെതിരെ പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിരമിച്ചെന്നും ഹൈക്കോടതിയിലെ പുതിയ ബെഞ്ചിന് മുന്നില്‍ ജേക്കബ് തോമസ് ഹാജരാകണമെന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി ഇന്നലെ വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബെഞ്ച് മാറുമ്പോള്‍ ഹൈക്കോടതി നിലപാട് മാറുമോയെന്ന ചോദ്യം ജസ്റ്റിസ് എ. കെ സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് ആരാഞ്ഞത്. ജേക്കബ് തോമസിനെ ഹൈക്കോടതിയിലേക്ക് വിളിച്ചു വരുത്തിയത് പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. കേസിലെ അന്തിമ വാദം ജൂലൈ 21ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: