മോസ്കോ: ഒടുവില്‍ ഷൂട്ടൗട്ട് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം. ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഷൂട്ടൗട്ടിലെ ദുര്‍വിധി ഇംഗ്ലണ്ടിനെ വിട്ടകന്നത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ച ഇംഗ്ലണ്ട് അവസാന എട്ടിലൊന്നായപ്പോള് കൊളംബിയ പുറത്തായി. ഏഴിന് രാത്രി 7.30ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 2006നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. നേരത്തെ മൂന്ന് ലോകകപ്പുകളില്‍ ഷൂട്ടൗട്ട് ഇംഗ്ലണ്ടിനെ ചതിച്ചിരുന്നു. കൂടാതെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ജയിക്കുന്നത് രണ്ടാം തവണയാണ്. 1996 യൂറോ ചാമ്പ്യന്‍ഷിപ്പില്‍ സ്പെയിനിനെതിരെ ജയിച്ചശേഷം ആദ്യ ഷൂട്ടൗട്ട് വിജയമാണ് ഇന്നലത്തേത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കൊളംബിയക്കുവേണ്ടി ഫാല്‍ക്കാവോ, ക്വാഡ്രാഡോ, ലൂയിസ് മുറിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്ക്ഫോര്‍ഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ന്‍, റാഷ്ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു.
കൊളംബിയയുടെ ആദ്യ മൂന്ന് കിക്കുകളും ലക്ഷ്യം കണ്ടപ്പോള്‍ ഇംഗ്ലണ്ടിന് വേണ്ടി മൂന്നാം കിക്കെടുത്ത ഹെന്‍ഡേഴ്സണിന്റെ ഷോട്ട് കൊളംബിയന്ഗോളി ഒസ്പിന തടഞ്ഞു. ഇതോടെ കൊളംബിയ 3-2ന് മുന്നിലെത്തി. എന്നാല്‍ അവസാന രണ്ട് കിക്കുകള്‍ പാഴാക്കി കൊളംബിയ അതു കളഞ്ഞുകുളിച്ചു. ഇംഗ്ലണ്ടാകട്ടെ പെനാല്‍റ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു. ലോകകപ്പില്‍ മൂന്നു തവണ ഷൂട്ടൗട്ടില്‍ പുറത്തായ ഇംഗ്ലണ്ട് നാലാം തവണ അതിജീവിക്കുകയായിരുന്നു.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു രണ്ട് ടീമുകളും നടത്തിയത്. അതിവേഗ ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഇരുടീമുകളും നടത്തിയതോടെ മികച്ച ഫുട്ബോള്‍ മത്സരമായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു.
എന്നാല്‍ 57-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍. ഹാരി കെയ്നെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ടാണ് ലീഡ് നേടിയത്. കൊളംബിയന്‍ പ്രതിരോധനിരതാരം കാര്‍ലോസ് സാഞ്ചസാണ് കെയ്നെ വീഴ്ത്തിയതിന്. ഇതിന് സാഞ്ചസിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. കിക്കെടുത്ത കെയ്ന്‍ കൊളംബിയന്‍ ഗോളിയെ അനായാസം കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഈ ലോകകപ്പിലെ ടോപ് സ്കോററായ കെയ്നിന്റെ ആറാം ഗോള്‍. അതില്‍ മൂന്നും പെനല്‍റ്റിയില്‍നിന്ന്.
പിന്നീട് കളി പരുക്കനായി. ഇംഗ്ലീഷ് മുന്നേറ്റങ്ങളെ ചെറുക്കാന്‍ കൊളംബിയ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഇതിന്റെ ഫലമായി ആറ് കൊളംബിയന്‍ താരങ്ങള്‍ക്കും രണ്ട് ഇംഗ്ലീഷ് കളിക്കാര്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. എങ്കിലും മികച്ച മുന്നേറ്റങ്ങള്‍ രണ്ടുഭാഗത്തുനിന്നും ഉണ്ടായി. ഒടുവില്‍ തിരിച്ചടിക്കാനുള്ള കൊളംബിയയുടെ ശ്രമങ്ങള്‍ അതിജീവിച്ച് ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമെന്ന് കരുതിയിരിക്കെ പരിക്ക് സമയത്ത് കൊളംബിയ സമനില നേടി. ഇക്കുറിയും ഗോളിലേക്ക് നയിച്ചത് കോര്‍ണര്‍കിക്ക്.
ക്വാഡ്രാഡോ ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച യെറി മിനായ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍. വിജയമുറപ്പിച്ചുനിന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍. ഇതോടെ കളി എക്സ്ട്രാ സമയത്തേക്ക് നീണ്ടു. അധികസമയത്തും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ജയിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ കൊളംബിയ പുറത്തേയ്ക്ക് പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: