ഒരു ഇടവേളയ്ക്കുശേഷം പോള്‍ സക്കറിയ ഖസാക്കിന്റെ ഇതിഹാസകാരനെ ക്രൂശിക്കാന്‍ ഇറങ്ങിയിരിക്കുന്നു. ‘ഗുരുസാഗരം’ എന്ന നോവല്‍ എഴുതിയതിനുശേഷം ഒ.വി. വിജയനില്‍ വന്ന മാറ്റങ്ങള്‍ വര്‍ഗീയവാദികള്‍ ഉപയോഗിച്ചുവെന്ന ആക്ഷേപമാണ് പാലക്കാട് തസ്രാക്കില്‍ നടന്ന വിജയന് അനുസ്മരണ യോഗത്തില്‍ സക്കറിയ ഉന്നയിച്ചിരിക്കുന്നത്.
ഇത് ആദ്യമല്ല വിജയനെ വര്‍ഗീയവാദിയായി മുദ്രകുത്താന്‍ സക്കറിയ ശ്രമിക്കുന്നത്. പില്ക്കാല വിജയന് ആത്മീയത മറയാക്കി എന്ന ആക്ഷേപം സക്കറിയ ഉന്നയിക്കുകയുണ്ടായി. 2005-ല്‍ ഇതിഹാസകാരന് മരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. വിജയന് ഹിന്ദു വര്‍ഗീയവാദിയാണെന്ന് പിന്നീട് പല ഘട്ടങ്ങളിലും സക്കറിയ ആവര്‍ത്തിച്ചു. ഓരോ അവസരത്തിലും മാനസികമായ സ്വന്തം സങ്കുചിതത്വവും, വിജയന് എന്ന വലിയ എഴുത്തുകാരനോടുള്ള അസൂയയും, അപകര്‍ഷതാബോധവും തുറന്നുകാട്ടിക്കൊണ്ടുള്ള ചുട്ട മറുപടികള്‍ പലരില്‍നിന്നും ലഭിച്ചെങ്കിലും സക്കറിയ പിന്തിരിഞ്ഞില്ല. ഇത് വ്യക്തിത്വത്തിന്റെ അധമസ്വഭാവത്തെയാണ് കാണിക്കുന്നത്.
തനിക്ക് രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാക്കിത്തന്നത് ഒ.വി. വിജയനാണെന്ന് ഒരിക്കല്‍ സമ്മതിച്ചിട്ടുള്ള സക്കറിയ, പ്രത്യക്ഷ കാരണങ്ങളില്ലാതെയാണ് വിജയനെതിരായത്. വിജയന് ഇത് കാര്യമാക്കിയില്ല. കാള്‍ മാര്‍ക്സിന്റെ പോലും പരാക്രമങ്ങളെ കഥയില്ലായ്മകളായി കണ്ട വിജയന് സക്കറിയയ്ക്ക് എന്ത് മറുപടി നല്കാന്! ഒരൊറ്റ വാചകംകൊണ്ട് സക്കറിയയുടെ ‘സൂക്കേട്’ വിജയന് തീര്‍ക്കാമായിരുന്നു. പക്ഷേ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിരിക്കില്ല.
എന്താണ് സക്കറിയയ്ക്ക് വിജയനോട് കുടിപ്പകയുണ്ടാകാനുള്ള കാരണമെന്ന് ഇരുവരുടെയും സാഹിത്യ സംഭാവനകള്‍ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടും. മലയാളത്തിലേക്ക് ആധുനികത കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ ഇരുപേരുകളും ഒരേപോലെ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും, വിജയന് ഒരു വടവൃക്ഷമാണെങ്കില്‍ സക്കറിയ വെറും പടുമുളയാണ്.
രണ്ടുപേരും കഥാകൃത്തുക്കളാണെങ്കിലും വിജയന്റെ കഥകളിലെ ‘രസ’തന്ത്രം സക്കറിയയുടെ കഥകള്‍ക്ക് തീര്‍ത്തും അന്യമാണ്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് സക്കറിയയുടെ കഥകള്‍ ചെയ്യുന്നത്. വിജയന്റെ കഥകളില്‍ ലാവണ്യാനുഭൂതിയും, ആസ്വാദനത്തിന്റെ പുതിയ വിതാനമൊരുക്കുന്ന ഭാഷയുടെ മാന്ത്രികതയുമുണ്ട്. കാലത്തെ അതിജീവിക്കുന്ന ദര്‍ശനകാന്തിയുണ്ട്. സക്കറിയ ഇതുവരെ എഴുതിയ കഥകളും, ഇനി എഴുതാനിരിക്കുന്ന കഥകളും ഒരു തട്ടിലും, വിജയന്റെ ‘നിദ്രയുടെ താഴ്വര’ എന്ന കഥ മാത്രം മറ്റൊരു തട്ടിലും വച്ചാല്‍ താഴുന്നത് ആ തട്ടായിരിക്കും. രചനയുടെ മായിക സൗന്ദര്യങ്ങള്‍ വിരിയിക്കുന്ന വിജയന്റെ കഥകള്‍ക്കുമുന്നില്‍ താന്‍ ആരുമല്ലെന്ന് അവയൊക്കെ വായിച്ചിരിക്കാനിടയുള്ള സക്കറിയയ്ക്ക് നല്ലപോലെ അറിയാം.
സക്കറിയയുടെ ഖസാക്ക് വിമര്‍ശനത്തിനു പിന്നിലും ഒരുതരം അരക്ഷിതാവസ്ഥയാണുള്ളത്. സക്കറിയയെപ്പോലുള്ള അല്പവിഭവന്മാര്ക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ ഉയര്‍ത്തുന്നത് ആജീവനാന്ത വെല്ലുവിളിയാണ്. അഞ്ചു പതിറ്റാണ്ടുകാലത്തെ എഴുത്തുജീവിതത്തില്‍ ഒരൊറ്റ നോവല്‍ പോലും എഴുതാനാവാത്തത് സക്കറിയ ബോധപൂര്‍വം മറച്ചുപിടിക്കുന്ന സ്വകാര്യ ദുഃഖമാണ്. വേണമെന്നുവച്ചാല്‍ ഒരു നോവലൊക്കെ എഴുതിയുണ്ടാക്കാനുള്ള ശാരീരിക ശേഷി സക്കറിയയ്ക്കുണ്ട്. പക്ഷേ ആ നോവലിന് വിജയന്റെ ഖസാക്കിലേക്ക് പ്രകാശവര്‍ഷത്തോളം ദൂരമുണ്ടാകുമെന്ന് ഏറ്റവും നന്നായി അറിയാവുന്നയാള്‍ സക്കറിയതന്നെയാണ്.
ഇടക്കാലത്ത് ‘ഭൂതദയയെപ്പറ്റി ഒരു പ്രബന്ധം’ എന്നൊരു നോവല്‍ സക്കറിയ എഴുതുന്നതായി അരുളപ്പാടുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ അത് വെളിച്ചം കണ്ടില്ല. എഴുതിത്തീര്‍ന്ന നോവലിന്റെ നിലവാരം കണ്ട് ഞെട്ടി പിന്നീട് കഥകളായി മുറിച്ചുവില്‍ക്കുകയായിരുന്നുവത്രേ. ഇങ്ങനെയൊരാള്‍ക്ക് ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരംഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളെഴുതിയ വിജയനോട് കുടിപ്പക ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. വിജയന് ‘പത്മാസനം’ എന്ന അവസാന നോവല്‍ എഴുതി പൂര്‍ത്തിയാക്കാതിരുന്നത് ഭാഗ്യം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അസൂയ മൂത്ത സക്കറിയ ‘ഹരാകിരി’ നടത്തുമായിരുന്നു.
വിജയന്റെ ഖസാക്കിനെയാണ് സക്കറിയ ആദ്യം കടന്നാക്രമിച്ചത്. ഖസാക്കിലേത് ആധുനികവല്‍ക്കരിച്ച കാല്‍പനികതതുടെ പൈങ്കിളി രൂപമാണെന്നും, വിജയന് ഭാഷയിലൂടെ സ്വയം വീര്‍പ്പിച്ചുപിടിക്കുകയാണെന്നും സക്കറിയ രോഷംകൊണ്ടത് ഒരുതരം കരഞ്ഞുതീര്‍ക്കലായിരുന്നു. ഇപ്പോഴിതാ ‘ഗുരുസാഗര’ത്തിനു നേര്‍ക്കും കുരച്ചുചാടുന്നു. ഗുരുസാഗരത്തിനുശേഷം വിജയന് വര്‍ഗീയവാദത്തിന് വളംവച്ചു എന്ന ആക്ഷേപം വിവരക്കേടും അല്‍പ്പത്തവുമാണ്. വിജയന് ഗംഭീരമായ മൗനംകൊണ്ട് ഹിന്ദുത്വ ഫാസിസത്തെ മഹത്വവല്‍ക്കരിച്ചു എന്ന പഴയ ആരോപണം പൊടിതട്ടിയെടുക്കുകയാണ് സക്കറിയ.
സാഹിത്യകാരനായിരുന്ന വിജയന് മൗലിക ചിന്തകനും ദാര്‍ശനികനുമായിരുന്നു. ഇവയൊന്നും എത്തിപ്പിടിക്കാനോ, മനസ്സിലാക്കാനോ ഉള്ള ബൗദ്ധികക്ഷമത സക്കറിയക്കില്ല. വിജയന് ഒരുകാലത്തും മൗനം അടവുനയമാക്കിയില്ല. എന്നു മാത്രമല്ല, ഇസങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ ബുദ്ധിപരമായ സത്യസന്ധത കാണിക്കുകയും, തന്റെ ബോധ്യം വിളിച്ചുപറയാന്‍ രാഷ്ട്രീയ ധീരത കാണിക്കുകയും ചെയ്തു. വിജയന്റെ ഈ ഔന്നത്യം മറ്റേതെങ്കിലും ഇന്ത്യന്‍ സാഹിത്യകാരന് ഉണ്ടെന്നു തോന്നുന്നില്ല. വിജയന് മൗനം പാലിക്കാതിരുന്നതിനാലാണ് സക്കറിയയെപ്പോലുള്ള പ്രച്ഛന്ന വര്‍ഗീയവാദികള്‍ക്കും ഇടതു-മതേതര ബുദ്ധിജീവികള്‍ക്കും ആ വലിയ എഴുത്തുകാരന് ശത്രുവായി മാറിയത്.
ഗുരുസാഗരത്തിനു ശേഷം വിജയന് ആത്മീയതയുടെ ‘അസുഖം’ ബാധിച്ചുവെന്ന സക്കറിയയുടെ കണ്ടെത്തല്‍ അസംബന്ധമാണ്. വിജയന്റെ ആദ്യകാല കഥകളിലൊന്നായ ‘പ്രേമകഥ’യില്‍ ഇങ്ങനെ വായിക്കാം: ”ദൂരെ, താഴെ മറ്റെന്തോ ഒഴുക്കില്‍ പരല്മീനുകള് കളിക്കുന്നു. ഉച്ചയുടെ ചൂടില്‍, ഗുരുകാരുണ്യത്തിന്റെ കുളിരില്‍ വായുവിന്റെ പൂക്കള്‍ വിടര്‍ന്നുപൊങ്ങി.” ആത്മീയതയുടെ മഴ നനയുന്നവര്‍ ഖസാക്കിന്റെ ഇതിഹാസത്തിലുമുണ്ട്. ഖസാക്കിലെ രവിയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയും പ്രവാചകന്റെ വഴിയിലെ നാരായണന്‍കുട്ടിയും പാഠഭേദങ്ങള്‍ക്കപ്പുറം പരസ്പരം സംവദിക്കുന്നവരാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന ഒ.വി. വിജയന് ഒരു കാലഘട്ടംവരെ ഇടതുപക്ഷത്തോടും തീവ്ര ഇടതുപക്ഷത്തോടും ആഭിമുഖ്യം പുലര്‍ത്തിയയാളാണ്. പില്ക്കാലത്ത് ദാര്‍ശനികമായ തിരിച്ചറിവുകളില്‍ എത്തിച്ചേരുകയും, സൈദ്ധാന്തികമായും പ്രായോഗികമായും കമ്യൂണിസം തിരസ്കരിക്കപ്പെടേണ്ടതാണെന്ന് പറയുകയും എഴുതുകയും ചെയ്തു. ഹിന്ദുത്വത്തിന്റെ ദാര്‍ശനികവും ചരിത്രപരവും സാംസ്കാരികവുമായ സാധ്യതകളെ പ്രവചനസ്വഭാവത്തോടെ എടുത്തുകാണിച്ചു.
ഹിന്ദുത്വത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് പറഞ്ഞവര്‍ വേറെയുമുണ്ട്. പക്ഷേ വിജയനോളം അത് സര്‍ഗാത്മകമായി അവതരിപ്പിച്ച മറ്റാരുമില്ല. ഹിന്ദുത്വം ഒരേസമയം കാല്പ്പനികവും വിപ്ലവാത്മകവുമാവുന്നതിന്റെ ഗാഢശ്രുതികള്‍, അതേക്കുറിച്ച് വിജയന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയവയില്‍ കേള്‍ക്കാം. സക്കറിയമാര്‍ ഭയപ്പെടുകയും സങ്കടപ്പെടുകയും ചെയ്യാതിരിക്കുന്നതെങ്ങനെ!.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: