ന്യൂദല്‍ഹി: നെല്ല് അടക്കമുള്ള 14 ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടി. നെല്ലിന് ക്വിന്റലിന് 200 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സാധാരണ നെല്ലിന്റെ വില ക്വിന്റലിന് 200 രൂപ കൂടി 1,750 രൂപയായി. (പഴയ വില 1,550 രൂപ) എ ഗ്രേഡിന്റെ വില ക്വിന്റലിന് 160 രൂപ കൂടി 1,750 രൂപയായി (പഴയ വില 1,590). താങ്ങുവില ഉയര്‍ത്തിയത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും. ഈ നിരക്കിലാണ് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുന്നത്.
ഖജനാവിന് 15,000 കോടി രൂപയുടെ അധിക ചെലവ് വരുമെങ്കിലും കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയാണ് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നെല്ലിന്റെ താങ്ങുവില കൂട്ടിയതു വഴി ഭക്ഷ്യ സബ്സിഡിയിലും 11,000 കോടിയുടെ വര്‍ധന വരും. മൊത്തം ഉല്‍പ്പാദനച്ചെലവ് കണക്കിലെടുത്താണ് താങ്ങുവില പുനര്‍നിര്‍ണയിച്ചതെന്ന് മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു.
ഖാരിഫ് വിളകളുടെ താങ്ങുവില ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് ആക്കി ഉയര്‍ത്തുമെന്ന് ബിജെപി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇത് ഇക്കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോള്‍ നടപ്പാക്കിയത്. ധാന്യവര്‍ഗങ്ങളുടെ താങ്ങുവില 5,450 രൂപയില്‍ നിന്ന് 5,675 രൂപയും പയറിന്റെ വില 5,575 രൂപയില്‍ നിന്ന് 6,975 രൂപയുമാക്കി. ഉഴുന്നിന് 5,600 രൂപയാണ് പുതിയ താങ്ങുവില (പഴയ വില 5,400 രൂപ). തുവര, ചെറുപയര്‍, ഉഴുന്ന്, നിലക്കടല, എള്ള്, പരുത്തി, സൂര്യകാന്തി, ചോളം, ജീരകം, സോയാ തുടങ്ങിയ വിളകള്‍ക്ക് 250 രൂപ മുതല്‍ 1827 രൂപ വരെയാണ് അടിസ്ഥാന വിലയില്‍ കേന്ദ്രം വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇത് ചരിത്രത്തില്‍ ആദ്യമാണ്.
2017-18ല്‍ ഇന്ത്യയില്‍ ഭക്ഷ്യ ധാനേ്യാല്പ്പാദനം റെക്കാഡിലെത്തിയിരുന്നു, 2795.1 ലക്ഷം ടണ്‍. താങ്ങുവില കൂട്ടിയതും ഇക്കുറി നല്ല മഴ ലഭിക്കുമെന്ന പ്രവചനവും കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കും. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഗുണകരമായ പല നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. വിള ഇന്‍ഷ്വറന്‍സ്, മണ്ണിന്റെ ഫലഭൂയിഷ്ഠി വ്യക്തമാക്കുന്ന സോയില്‍ കാര്‍ഡ്, ജലസേചനത്തിനുള്ള പ്രത്യേക പദ്ധതി തുടങ്ങിയവ അതില്‍ ചിലതു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: