ചങ്ങനാശ്ശേരി: പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍ (37), ഭാര്യ രേഷ്മ (30) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിലാണ് ദമ്പതികളെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ പോലീസ് മര്‍ദിച്ചതില്‍ മനംനൊന്താണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചു.
വാകത്താനം പാണ്ടന്‍ചിറയിലെ വാടക വീട്ടിലാണ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ഇരുവരുടെയും മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സ്വര്‍ണപ്പണിക്കാരനായ സുനില്‍ സിപിഎമ്മിന്റെ ചങ്ങനാശ്ശേരി നഗരസഭാംഗമായ അഡ്വ. സജികുമാറിന്റെ ആഭരണ നിര്‍മാണശാലയിലെ തൊഴിലാളിയാണ്. ഇവിടെ നിന്ന് സ്വര്‍ണം മോഷണം പോയെന്ന പരാതിയെ തുടര്‍ന്നാണ് സുനിലിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്. കഴിഞ്ഞദിവസം കണക്കു നോക്കിയപ്പോള്‍ നല്കിയ സ്വര്‍ണത്തില്‍ 600 ഗ്രാം കുറവ് ഉണ്ടെന്ന് പോലീസില്‍ പരാതി നല്കി.
രേഷ്മയ്ക്കൊപ്പമാണ് സുനില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതിക്കാരനായ സിപിഎം നേതാവിന്റെ മുന്നിലിട്ട് സുനിലിനെ പോലീസ് മര്‍ദിച്ചു. ഇന്നലെ നാല് മണിക്കകം എട്ട് ലക്ഷം രൂപ സജികുമാറിന് കൊടുക്കണമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും മര്‍ദനമേറ്റ് താന്‍ മരിക്കാറായെന്നും സുനില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞാണ് മര്‍ദിച്ചതെന്നും ബന്ധുവായ അനില്‍ പറഞ്ഞു. സംഭവത്തിന് ശേഷം വലിയ മനോവിഷമത്തിലായിരുന്ന സുനിലെന്നും അനില്‍ പറയുന്നു. സംഭവം വിവാദമായതോടെ ചങ്ങനാശേരി എസ്ഐ ഷമീര്‍ ഖാനെ സ്ഥലം മാറ്റി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാര്‍, സിഐ കെ.പി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ദമ്പതികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. പോലീസ് സര്ജന്മാരുടെ സംഘം ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും യുഡിഎഫും ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: