കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനക്കേസ് നല്കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാകും രഹസ്യമൊഴി എടുക്കുക. കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍നിന്ന് ലഭിക്കുന്ന സാഹചര്യത്തിലാണിത്. തെളിവുകള്‍ ബിഷപ്പിനെതിരാകുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനാലാണ് അന്വേഷണ സംഘം ശക്തമായ നിലപാട് എടുക്കുന്നതെന്നാണ് വിവരം.
കുറവിലങ്ങാട്ടെ മഠത്തിനു സമീപത്തുള്ള ചിലരുടെ മൊഴിയെടുക്കണമെന്ന നിര്‍ദേശവും സംഘത്തിനു ലഭിച്ചിട്ടുണ്ട്. ജലന്ധര്‍ രൂപത ചാന്‍സലര്‍, മദര്‍ സുപ്പീരിയര്‍, മദര്‍ ജനറാള്‍, ബിഷപ്പിന്റെ ഇടവക ഉള്‍പ്പെടുന്ന രൂപത ചാന്‍സലര്‍, ബിഷപ്പിന്റെ മാതൃ ഇടവകയിലെ വികാരി എന്നിവരില്‍നിന്ന് മൊഴിയെടുക്കുന്നതും പോലീസ് തള്ളുന്നില്ല.
മൊഴിയില്‍ കന്യാസ്ത്രീ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം അടുത്തഘട്ടത്തിലേക്ക് നീക്കാനും തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ മൊഴിയുടെ ആധികാരിക ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. മൊഴിയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍, തീയതികള്‍, സ്ഥലങ്ങള്‍ എന്നിവ സ്ഥിരീകരിക്കാനാണ് തീരുമാനം. ഇതില്‍ വ്യക്തതയുണ്ടായാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യും. അതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്താനും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: