മെക്സിക്കോ: തായ്ലാൻഡിലെ കിലോമീറ്ററോളം നീളമുള്ള ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് പോയ കുട്ടികൾക്ക് കരുത്തേകി സൂപ്പർ മാരിയോയുടെ സന്ദേശം. 2010ൽ ചിലിയിലെ കൽക്കരി ഖനി അപകടത്തിൽപ്പെട്ട് 69 ദിവസത്തോളം മണ്ണിനടിയിൽ കുടുങ്ങിയതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് മരിയോ സെപുൽവേദ എന്ന കൽക്കരി തൊഴിലാളി. ആ കരുത്തനായ മനുഷ്യന്റെ ആശ്വാസ വാക്കുകളാണ് ഇപ്പോൾ കുട്ടികൾക്കും അവരുടെ കോച്ചിനും ഏറെ ആശ്വാസം നൽകുന്നത്.
കൂടുതൽ ശക്തരാകു, പിടിച്ചു നിൽക്കു എന്ന സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത്. മെസഞ്ചറിലൂടെ വാർത്ത ഏജൻസിയായ എഎഫ്പിയ്ക്ക് അയച്ച വീഡിയോയിലാണ് സന്ദേശമുള്ളത്. വെറും ആശ്വാസവാക്കിലൊതുക്കാൻ മാത്രം അദ്ദേഹം തയ്യാറല്ല, പറ്റിയാൽ തായ്ലാൻഡ് സന്ദർശിക്കാനും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാനും താത്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി ചിലിയൻ സർക്കാരിന്റെ സഹായം അദ്ദേഹം തേടുകയുണ്ടായി.
ഇത്തരം അത്യാഹിത സംഭവങ്ങളിൽ തങ്ങളുടെ രാജ്യം കാര്യമായി ഇടപെടണം. ഖനിത്തൊഴിലാളികളായ തങ്ങൾ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയതാണ്. കുട്ടികളെ രക്ഷപ്പെടുത്തണം അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാരിയോ ഇപ്പോൾ തായ്ലാൻഡിലേക്ക് പോകുവാനുള്ള യാത്രച്ചെലവ് സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: