ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഒരുലക്ഷം കോടിയാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 22,000 കോടിയായിരുന്നതാണ് ഒരുലക്ഷം കോടിയാക്കിയത്. 133 ശതമാനമാണ് വര്‍ധന.
ഇതുവരെ ഐഐടികള്‍ക്കും എന്‍ഐടികള്‍ക്കും മാത്രമായിരുന്ന ധന സഹായം കേന്ദ്ര മെഡിക്കല്‍ കോളെജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ക്കും സഹായം കിട്ടും. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
കേന്ദ്ര മാനവവിഭവശേഷി വകുപ്പും കാനറാ ബാങ്കും ചേര്‍ന്ന് 2016 ലാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിന് ഹയര്‍ എഡ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സിക്ക് (എച്ച്ഇഎഫ്എ) രൂപം കൊടുത്തിട്ടുണ്ട്. കേന്ദ്രീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഈ വികസന സഹായ ധനം സ്ഥാപനങ്ങളോ വിദ്യാര്‍ഥികളോ ഒരുതരത്തിലും തിരിച്ചടയ്ക്കേണ്ടതല്ല. ഇതിന്റെ പേരില്‍ രക്ഷിതാക്കളില്‍നിന്ന് സ്ഥാപനങ്ങള്‍ക്ക് അധിക പണപ്പിരിവൊന്നും അനുവദനീയമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരവും സൗകര്യവും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: