ബെയ്റൂട്ട്: ഐഎസിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ് തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ബാഗ്ദാദിയുടെ മകനെന്ന് പറയുന്നയാൾ തോക്കേന്തി നിൽക്കുന്ന ചിത്രവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗ്ദാദിയുടെ മകൻ ഹുദയ്ഭാ അൽ ബാദ്രി സിറിയൻ സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ചാനൽ വ്യക്തമാക്കുന്നത്.
ഹോംസിലെ തെർമൽ പവർ സ്റ്റേഷനു സമീപം സിറിയൻ സൈന്യത്തോടും റഷ്യൻ സേനയോടും നടത്തിയ പോരാട്ടത്തിലാണ് ബാദ്രി കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്സും വ്യക്തമാക്കി. നേരത്തെ ഫെബ്രുവരിയിൽ വ്യോമാക്രമണത്തിൽ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഗുരുതരമായ പരിക്കിനെ തുടർന്ന് ബാഗ്ദാദി വടക്കൻ സിറിയയിൽ ചികിത്സ തേടിയിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ 2017 മെയ് മാസത്തിൽ സിറിയയിലെ റാഖ മേഖലയിൽ നടന്ന വ്യോമാക്രമണത്തിൽ ബാഗ്ദാദിയും അനുയായികളും കൊല്ലപ്പെട്ടുവെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. അതേ സമയം അമേരിക്ക റഷ്യയുടെ പ്രസ്താവനയെ തള്ളിക്കളയുകയും ബാഗ്ദാദി ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: