കൊച്ചി: പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാവില്ലന്ന് ഹൈക്കോടതി. എഡിജിപിയുടെ മകള്‍ രാജ്യത്തെ ഏതു പൗരനും തുല്യമെന്നും പ്രത്യേക പരിരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
പോലിസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ നല്കിയ പരാതിയെ തുടര്‍ന്നെടുത്ത കേസ് റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അറസ്റ്റ് തടയാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബഞ്ച് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും നിരാകരിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
തന്നെ ജാതി പറഞ്ഞു ആക്ഷേപിച്ചു, കാര്‍ കാലിന്റെ മുകളിലൂടെ കയറ്റി തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉയര്‍ത്തിയത് . എസ് സി എസ് ടി ആക്ട് അനുസരിച്ച് പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും അത് എഡിജിപിയുടെ മകളായതുകൊണ്ടാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ഗവാസ്ക്കറെ മര്‍ദ്ദിച്ചത് മൊബൈല്‍ ഫോണുകൊണ്ടാണെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവ സമയം ടവര്‍ ലൊക്കേഷനില്‍ എത്തിയിട്ടില്ലെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
അതേസമയം ഗവാസ്ക്കറിന് ഗുരുതരപരിക്കില്ല എന്ന എഡിജിപിയുടെ വാദം പ്രോസിക്യൂഷന് തള്ളി. ഗവാസ്ക്കറിന്റേത് ഗുരുതര പരുക്കാണെന്നും ഇത് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: