കണ്ണൂര്‍: പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ എസ്.ഐക്കും വനിത ഓഫീസര്‍ക്കും നേരെ യുവതിയുടെ പരാക്രമം. പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തിയ കാസര്‍കോട് ഉദുമ ബാരയില്‍ സ്വദേശിനി കെ.ദിവ്യയാണ് അക്രമം നടത്തിയത്. പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്, വനിതാ സിവില്‍ പോലീസ് ഓഫീര്‍ ലീന എന്നിവരെയാണ് ദിവ്യ ആക്രമിച്ചത്. ഇരുവര്‍ക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷന് എസ്ഐ ആയ ബിനുമോഹന് തന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് അനുവാദം പോലും ചോദിക്കാതെ ദിവ്യ വാതില്‍ തള്ളിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റിയാണ് ഇവര്‍ അകത്ത് കടന്നത്. തുടര്‍ന്ന് ബിനുമോഹന്റെ യൂണിഫോമില്‍ പിടിച്ചുവലിച്ച് അടിക്കുകയും പേപ്പര്‍ വെയ്റ്റെടുത്ത് എറിയുകയും ചെയ്തു. ഏറുകൊണ്ട് സ്റ്റേഷനിലെ അലമാരയുടെ ചില്ലുകള്‍ തകര്‍ന്നു. മുറിയാകെ അലങ്കോലമായി.
ദിവ്യയ്ക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസുള്ളത്. അന്ന് തളിപ്പറമ്പ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ബിനുമോഹന്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞാണ് ദിവ്യ പഴയങ്ങാടി സ്റ്റേഷനിലെത്തിയത്.
എന്നാല്‍ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കൂവെന്ന് ബിനുമോഹന് അറിയിച്ചു. ഇതോടെയാണ് ദിവ്യ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നതെന്നും പോലീസ് രേഖയില്‍ പറയുന്നു.
എസ്ഐയേയും വനിതാ പോലീസിനെയും കൈയേറ്റം ചെയ്യല്‍, ഓഫീസില്‍ അതിക്രമിച്ച് കടക്കല്‍, ഉപകരണങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് ദിവ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: