ലണ്ടന്‍: ഒന്‍പതിനായിരം കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കിക്കൊണ്ട് യുകെ ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ലണ്ടന്‍ സമീപമുള്ള ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ ആസ്തികളാണ് പരിശോധിക്കാന്‍ അനുമതി നല്കി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതിയുടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും വെല്‍വിനിലെയും ലേഡിവോക്, ബ്രാംബിള്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ കയറി പരിശോധന നടത്താം. 1.145 ബില്യണ്‍ പൗണ്ടിന്റെ ആസ്തികള്‍ പിടിച്ചെടുക്കുകയും ചെയ്യാം.
6203 കോടി രൂപയിലേറെയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യ നല്‍കാനുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ മല്യ ഇപ്പോള്‍ 6,50,000 പൗണ്ടിന്റെ ജാമ്യത്തിലാണ്. 2016 ജൂണില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: