ബ്രിട്ടീഷ് മലബാറിന്റെ വടക്കേ അറ്റത്ത് കോട്ടയം താലൂക്കിലാണ് കോട്ടയം രാജവംശത്തിന്റെ ആസ്ഥാനം. ഈ രാജകുടുംബത്തിലുള്ളവര്‍ എക്കാലവും സ്ത്രീ പുരുഷ ഭേദമെന്യേ അഭ്യസ്തവിദ്യരായിരുന്നു. വിദ്വാന്മാര് മാത്രമുള്ള കുടുംബത്തില്‍ ഒരിക്കല്‍ ബുദ്ധിമാന്ദ്യമുള്ളൊരു ഉണ്ണി പിറന്നു. പിന്നീട് ആ രാജകുമാരന് വിദ്വാനായി മാറിയ കഥ കൗതുകമുണര്‍ത്തുന്നതാണ്.
മുതിര്‍ന്ന പുരുഷന്മാരില്ലാത്തതിനാല് രാജകുമാരന് ബാല്യത്തിലേ നല്ല വിദ്യാഭ്യാസം നല്‍കിയിരുന്നു. സകല ശാസ്ത്രവും യഥാകാലം അഭ്യസിച്ചു. അമ്മയുടെ പ്രത്യേക പരിചരണവും മേല്‍നോട്ടവുമുണ്ടായിരുന്നു. പക്ഷേ ബുദ്ധിമാന്ദ്യമുള്ള രാജകുമാരനെക്കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല.
രാജകുമാരന് 16 വയസ്സുള്ളപ്പോള്‍ അയല്‍രാജ്യത്തെ അധിപനായ കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാന് തീപ്പെട്ടു. ഈ രണ്ടു രാജകുടുംബങ്ങളും തമ്മില്‍ ബന്ധുത്വമുണ്ടായിരുന്നു. രാജാക്കന്മാര് തീപ്പെട്ടാല്‍ പരസ്പരം പോയി കാര്യങ്ങള്‍ അനേ്വഷിക്കുന്ന പതിവുണ്ട്. രണ്ടിടത്തെയും രാജാക്കന്മാര് വ്യുല്‍പ്പന്നന്മാരായതിനാല്‍ അവരുടെ സംഭാഷണം ഗീര്‍വാണഭാഷയിലായിരുന്നു.
സാമൂതിരിത്തമ്പുരാന്‍ തീപ്പെട്ട വാര്‍ത്ത കേട്ട് അമ്മ രാജ്ഞിക്ക് അങ്ങേയറ്റം ദുഃഖമുണ്ടായി. അടിയന്തിരം അന്വേഷിക്കാന്‍ കീഴ്വഴക്കമനുസരിച്ച് ഒരാള്‍ പോകേണ്ടതുണ്ട്. പോകാനാകട്ടെ ബുദ്ധിമാന്ദ്യമുള്ള കുമാരനല്ലാതെ മറ്റാരുമില്ല. അദ്ദേഹത്തിനാകട്ടെ ഗീര്‍വാണവും വശമില്ല. ഒടുക്കം, എന്തെങ്കിലുമൊരു വാക്കു ചോദിച്ചാല്‍ മതിയെന്നു തീര്‍ച്ചപ്പെടുത്തി കുമാരനെ ഒരു കൂട്ടം വിദ്വാന്മാര്‍ക്കൊപ്പം പറഞ്ഞു വിട്ടു. കാര്യങ്ങള്‍ വിശദമായി സംസാരിക്കുന്നതിനാണ് വിദ്വാന്മാരെ കൂടെ അയച്ചത്. അടിയന്തിരത്തിനു ചെന്നാല്‍ ചോദിക്കേണ്ട ഒരു വാക്യം രാജ്ഞി മകനെ പഠിപ്പിച്ചു വിട്ടു. ‘മയാ കിം കര്‍ത്തവ്യം’ എന്നതായിരുന്നു ആ വാക്യം. രാജകുമാരന് അത് മൂന്ന് ദിവസം ഉരുവിട്ട് ഹൃദിസ്ഥമാക്കി യാത്രതിരിച്ചു. കോഴിക്കോട്ടെത്തുന്നതു വരെ കൂടെയുള്ള പണ്ഡിതര്‍ ഈ വാക്യം കുമാരനെക്കൊണ്ട് ഉച്ചരിപ്പിച്ചു. അവിടെ എത്തിയ ഉടനെ സാമൂതിരി വംശത്തിലെ ഇളമുറത്തമ്പുരാനെത്തി യഥോചിതം സ്വീകരിച്ചു. ഉടനെ രാജകുമാരന് അമ്മ പഠിപ്പിച്ചു വിട്ട വാക്യം ‘മയ കിം കര്‍ത്തവ്യം’ എന്ന് തെറ്റായി ചോദിച്ചു. ‘മയാ’ എന്ന വാക്ക് ദീര്‍ഘം കൂടാതെ ഉച്ചരിച്ചതിനാല്‍ ഇദ്ദേഹം ഒരു മൂഢനാണെന്ന് കോഴിക്കോട് രാജാവിന് ബോധ്യമായി. മയാ (എന്നാല്‍) കിം( എന്ത്) കര്‍ത്തവ്യം( ചെയ്യപ്പെടേണ്ടത്) എന്നാണ് ചോദ്യത്തിന്റെ അര്‍ത്ഥമെന്ന് രാജാവിന് മനസ്സിലായിരുന്നു. എങ്കിലും കോഴിക്കോട് രാജാവ് പരിഹാസപൂര്‍വ്വം ‘ദീര്‍ഘോച്ചാരണം കര്‍ത്തവ്യം’ എന്ന് മറുപടി നല്കി. രാജകുമാരനും പരിവാരവും ലജ്ജിതരായി കോട്ടയത്തേക്ക് മടങ്ങി. ഇതറിഞ്ഞ രാജ്ഞിക്ക് അത്യന്തം നാണക്കേടും വ്യസനവുമുണ്ടായി. അപമാനഭാരത്താല്‍ രാജ്ഞി തന്റെ മകനെ പിടിച്ചു കെട്ടി കുമാരധാരയില്‍ കൊണ്ടുപോയി ഇടാന്‍ കല്പിച്ചു. രാജഭടന്മാര് അത് തത്ക്ഷണം അനുസരിച്ചു.
കോട്ടയത്ത് വെള്ളച്ചാട്ടമുള്ളൊരു പുണ്യസ്ഥലമാണ് കുമാരധാര. അവിടെ ഒരു മലമുകളില്‍ നിന്നും തുമ്പിക്കൈ വണ്ണത്തില്‍ പത്തടിത്താഴ്ചയിലാണ് വെള്ളച്ചാട്ടമുള്ളത്. ഈ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടാല്‍ നിമിഷ നേരംകൊണ്ട് ദേഹം മരം പോലെ മരവിക്കും. നാഴിക തികച്ചു കിടന്നാല്‍ മരിക്കാന്‍ സാധ്യതയേറെയാണ്. മരിക്കാതെ കിടന്നാല്‍ ഏത് മൂഢനും വിദ്വാനും കവിയുമായിത്തീരും. അതാണ് ആസ്ഥലത്തിന്റെ മഹത്വം.
പിറ്റേന്നാള്‍ രാജഭടന്മാര് കുമാരധാരയില്‍ പോയി പരിശോധിച്ചപ്പോള്‍ അദ്ദേഹത്തെ ദേഹമാസകലം മരവിച്ച നിലയില്‍ മൃതപ്രായനായി കണ്ടെത്തി. ഉടനെ അദ്ദേഹത്തെ തിരികെ കൊട്ടാരത്തിലെത്തിച്ച് പ്രത്യേക ചികിത്സകള്‍ നല്കി സാധാരണ നിലയിലേക്കെത്തിച്ചു. ബോധം വീണതോടെ അദ്ദേഹത്തില്‍ നിന്ന് വചനനദികള്‍ അമൃതു പോലെ പ്രവഹിച്ചു തുടങ്ങി. അതുകണ്ട രാജ്ഞിക്കും ജനങ്ങള്‍ക്കും അളവറ്റ സന്തോഷമുണ്ടായി.
പിന്നീട് കോട്ടയത്തു തമ്പുരാനെ അതിയോഗ്യനായ ഒരു ശാസ്ത്രികള്‍ വിദ്യ അഭ്യസിപ്പിച്ചു. സകല ശാസ്ത്രത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം പ്രസിദ്ധനായ കവിയായിത്തീര്‍ന്നു. അദ്ദേഹമാണ് കോട്ടയം കഥകളെന്ന നാല് ആട്ടക്കഥകളുടെ കര്‍ത്താവ്. കോട്ടയം രാജകുടുംബത്തിലെ മറ്റെല്ലാ രാജാക്കന്മാരേക്കാളും കീര്‍ത്തിയും പ്രതാപവും അദ്ദേഹത്തിനായിരുന്നു. ആദ്യ ആട്ടക്കഥ ബകവധമാണ്. അതേക്കുറിച്ച ് ഇത് കൈകൊട്ടിക്കളിക്ക് നല്ലതെന്നായിരുന്നു ഗുരുനാഥന്റെ അഭിപ്രായം. തന്റെ കവിതയ്ക്ക് ഗാംഭീര്യമില്ലെന്ന് അതില്‍ നിന്ന് മനസ്സിലാക്കിയ തമ്പുരാന് ‘കിര്‍മ്മീരവധ’മെന്നൊരു ആട്ടക്കഥകൂടി രചിച്ച് ഗുരുവിനെ കാണിച്ചപ്പോള്‍ കഠിനമെന്നായിരുന്നു മറുപടി. പിന്നീട് രചിച്ചത് ‘കല്യാണ സൗഗന്ധികം’. കവി സ്ത്രീജിതനാണെന്ന് ജനങ്ങള്‍ കരുതുമെന്ന ഗുരുവിന്റെ വിലയിരുത്തല്‍ കേട്ടതോടെ അതും അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് ബോധ്യമായി. നാലാമത്തേത് ‘നിവാതകവചകാലകേയവധം’. അതു ഗുരുനാഥന് ബോധിച്ചു. കല്യാണ സൗഗന്ധികത്തിലെ ‘പഞ്ചസായകനിലയേ’ എന്ന പ്രയോഗം മാറ്റാന്‍ തമ്പുരാനോട് ഗുരു ആവശ്യപ്പെട്ടു. എങ്കില്‍ ഗുരുനാഥന് തന്നെ അത് സമാനമായൊരു വാക്കു നിര്‍ദേശിക്കണമെന്ന് തമ്പുരാന് അഭ്യര്‍ത്ഥിച്ചെങ്കിലും അത്രയും ഭംഗിയുള്ളൊരു പദം ഗുരുവിന് കണ്ടെത്താനായില്ല.
‘ബകവധം’ ആട്ടക്കഥയിലെ ‘കാടേഗതി നമുക്ക്’ എന്ന പ്രയോഗത്താല്‍ അറം പറ്റിയതിനാല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നാടു വിട്ട് കാടുകേറേണ്ടിവന്നതായും കഥകളുണ്ട്. കോട്ടയത്തു തമ്പുരാന് മഹാകവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: