ചെറുപുഴ: 2017-18 വര്‍ഷത്തെ മികച്ച ജൈവകൃഷിക്കുള്ള അവാര്‍ഡ് ചെറുപുഴ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജൈവകൃഷിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.എന്നാ 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് രാസവളമാണ്. ഇതിനുള്ള പ്രോജക്ടിന് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിക്കഴിഞ്ഞു. രാസവളവും ഡോളമെറ്റും വിതരണം ചെയ്യാനായി 25,30,660 രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 50,000 തെങ്ങുകള്‍ക്ക് രാസവളം നല്‍കാനാണുദ്ദേശിച്ചിട്ടുള്ളത്. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
കേരള സര്‍ക്കാരും മറ്റ് ഏജന്‍സികളും ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കുമ്പോഴാണ് പഞ്ചായത്തിന്റെ തലതിരിഞ്ഞ തീരുമാനം. മണ്ണും വെള്ളവും നശിപ്പിക്കുന്ന രാസവള കൃഷിയില്‍ നിന്ന് വളരെ നഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചാണ് കര്‍ഷകര്‍ ജൈവകൃഷി രീതിയിലേയ്ക്ക് മാറ്റിയത്. വര്‍ഷങ്ങളായി പഞ്ചായത്തില്‍ രാസവളം വിതരണം ചെയ്യാറില്ലായിരുന്നു. ഭരണസമിതി മാറിയതോടെയാണ് രാസവളം വിതരണം ചെയ്യാനുള്ള തീരുമാനമുണ്ടായത്. എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ചേര്‍ന്നാണ് ചെറുപുഴ പഞ്ചായത്തില്‍ ഭരണം കയ്യാളുന്നത്. വര്‍ഷങ്ങളായി യുഡിഎഫ് ഭരണസമിതിയാണ് ഇവിടെ ഭരിച്ചിരുന്നത്.
മികച്ച രീതിയില്‍ ജൈവകൃഷി നടത്തിയതിനും ജൈവ കൃഷി രീതിയിലേയ്ക്ക് കര്‍ഷകരെ തിരികെ കൊണ്ടുവരുന്നതിനുമാണ് പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. 400 ലേറെ ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ കര്‍ഷകര്‍ പഞ്ചായത്തിലുണ്ട്. 320 ഹെക്ടര്‍ സ്ഥലത്ത് വര്‍ഷങ്ങളായി ജൈവകൃഷി രീതിയാണ് നടത്തുന്നത്.കൂടാതെ കഴിഞ്ഞ വര്‍ഷം പരമ്പരാഗത കൃഷി വികാസ് പദ്ധതി പ്രകാരം ഒന്ന്, 19 വാര്‍ഡുകളില്‍ 20 ഹെക്ടര്‍ സ്ഥലത്ത് പുതുതായി ജൈവകൃഷി രീതി സ്വീകരിച്ചു. ജൈവറോഡ് പദ്ധതി പ്രകാരം റോഡരികില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിയിട്ടുണ്ട്. ജൈവകൃഷി ബോധവത്കരണത്തിന് നിരവധി ക്ലാസുകളും നടത്തി. ഇങ്ങനെ പഞ്ചായത്ത് സാവാധാനം ജൈവ കൃഷിയിലേയ്ക്ക് പൂര്‍ണ്ണമായും മാറുന്നതിനിടയിലാണ് പഞ്ചായത്തിന്റെ തല തിരിഞ്ഞ നടപടി. പ്രോത്സാഹനം ലഭിക്കേണ്ട ജൈവകര്‍ഷകര്‍ ഫലത്തില്‍ പദ്ധതിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
ഒട്ടേറെ ത്യാഗം സഹിച്ചാണ് കര്‍ഷകര്‍ ജൈവകൃഷിയിലേയ്ക്ക് മാറുന്നത്. രാസവളമുപയോഗിച്ചുള്ള കൃഷിയില്‍ നിന്ന് ജൈവ രീതിയിലേയ്ക്ക് മാറുമ്പോള്‍ ഉല്‍പ്പാദനത്തില്‍ പെട്ടെന്ന് കുറവുണ്ടാകും. മൂന്നു വര്‍ഷത്തെ കര്‍ശന നിരീക്ഷണത്തിന് ശേഷമാണ് ജൈവസര്‍ട്ടിഫിക്കറ്റ് ലഭിക്കുക. അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിലും ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില ലഭിക്കാറില്ല. ജൈവ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ടൗണുകളിലെ മാര്‍ക്കറ്റിലെത്തിച്ചാല്‍ അധിക വില ലഭിക്കും. എന്നാല്‍ അസംഘടിതരായ കര്‍ഷകര്‍ക്ക് ഇതിന് സാധിക്കുന്നില്ല. പഞ്ചായത്തിന് ഇക്കാര്യത്തില്‍ ഇടപെടാമെന്നിരിക്കെയാണ് ജൈവകര്ഷകരെ തളര്‍ത്തുന്ന തീരുമാനവുമായി മുന്നോട്ട് വന്നിട്ടുള്ളത്. മറ്റു പല പഞ്ചായത്തുകളും മാതൃകാപരമായി തീരുമാനമെടുത്തിട്ടുണ്ട്.
രാസവളം വിതരണം ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷത്തെ എട്ടംഗങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തതായും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതായും പഞ്ചായത്തംഗങ്ങള്‍ പറയുന്നു. സ്ഥിരം സമിതിയില്‍ ജൈവവളം വിതരണം ചെയ്യാനുള്ള തീരുമാനമാണ് എടുത്തിരുന്നത്. എന്നാല്‍ ഭരണസമിതി ഈ തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് പറഞ്ഞു. ആസൂത്രണ സമിതിയിലെ ചിലരുടെ പിടിവാശിയാണ് രാസവളം വിതരണം ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍. കരട് നിര്‍ദ്ദേശത്തില്‍ ഇത് ഉള്‍പ്പെടുത്തിയതാണ് ഇത്തരത്തില്‍ തീരുമാനമുണ്ടാവാന്‍ കാരണം.
എന്നാല്‍ വികസന സമിതിയും ഗ്രാമസഭയും ആവശ്യപ്പെട്ടിട്ടാണ് രാസവളം വിതരണം ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് ഭരണസമിതി നല്കുന്ന വിശദീകരണം. സി.പി.ഐക്ക് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുള്ളതായും വകുപ്പു മന്ത്രിക്ക് പരാതി നല്‍കിയതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: