മോസ്ക്കോ: ലോക കിരീടത്തിലേക്കുളള ദൂരം കുറയുകയാണ്. ഇനി ഏഴു മത്സരങ്ങള്‍ മാത്രം. ഏഴാം മത്സരത്തില്‍ പുതിയ അവകാശികളെ നിശ്ചയിക്കപ്പെടും. എട്ട് ടീമുകളാണ് അവശേഷിക്കുന്നത്. കലാശപ്പോരാട്ടത്തിലേക്ക് വഴി തുറക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ഉറുഗ്വെയും മാറ്റുരയ്ക്കും. രാത്രി 7.30 നാണ് പോരാട്ടം. രണ്ടാം മത്സരത്തില്‍ ബ്രസീല്‍ ബെല്‍ജിയത്തിനെ നേരിടും. രാത്രി 11.30 ന് കിക്കോഫ്.
നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയത്തിലാണ് ഉറുഗ്വെ- ഫ്രാന്‍സ് മത്സരം . ലോകകപ്പിലെ വീരനായകനായി മാറുന്ന കൗമാര താരം കൈലയിന് എംബാപ്പെയും ഉറുഗ്വെയുടെ ഉരുക്ക് പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും ഈ മത്സരം.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള ടീമാണ് ഉറുഗ്വെ. ക്യാപ്റ്റന്‍ ഡീഗോ ഗോഡിന് നയിക്കുന്ന പ്രതിരോധനിരയില്‍ ജോസ് ജിമെനെസ്, മാര്ട്ടിന് കാസറസ്, ഡീഗോ ലാക്സള്ട്ട, ഗോളി ഫെര്‍നാന്‍ഡോ മുസ്ലേര എന്നിവരാണ് അണിനിരക്കുന്നത്.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഈ പ്രതിരോധനിര ഒരു ഗോള്‍ പോലും വഴങ്ങിയില്ല. പ്രീക്വാര്‍ട്ടറിലാണ് അവരുടെ വലയില്‍ പന്തുകയറിയത്. പോര്‍ച്ചുഗലിന്റെ പെപെയാണ് ഉറുഗ്വെ പ്രതിരോധത്തെ കീഴടക്കിയത്. പെപെ ഗോള്‍ നേടിയെങ്കിലും മത്സരത്തില്‍ ഉറുഗ്വെ ജയിച്ചുകയറി.
വേഗം കൊണ്ട് പ്രതിരോധത്തെ കീറിമുറിക്കുന്ന ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയ്ക്ക് ഈ ലോകകപ്പില്‍ ഇതുവരെ ഉറുഗ്വെയുടെതുപോലുള്ള ഉരുക്ക് പ്രതിരോധനിരയെ നേരിടേണ്ടിവന്നിട്ടില്ല. അതിനാല്‍ എംബാപ്പെയ്ക്ക് ഗോളിക്കാന്‍ അദ്ധ്വാനിക്കേണ്ടിവരും. എംബാപ്പെയെ പിടിച്ചുകെട്ടിയാല്‍ ഉറുഗ്വെ സെമിയിലേക്ക് കുതിക്കും.
അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ എംബാപ്പെ വേഗം കൊണ്ട് അത്ഭുതം തീര്‍ത്തു. കുതിച്ചുപായുന്ന ഈ കൗമാര കുതിരയെ പിടിച്ചുകെട്ടാന്‍ അര്‍ജന്റീയുടെ പ്രതിരോധതത്തിന് കഴിഞ്ഞില്ല. എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ നേടി എംബാപ്പെ ഫ്രാന്‍സിനെ ക്വാര്‍ട്ടറിലേക്ക് കടത്തിവിട്ടു. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അവര്‍ ജയിച്ചുകയറിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ നിറംമങ്ങിയ ഫ്രാന്‍സ് പിന്നീട് സൂപ്പര്‍ കളിയാണ് പുറത്തെടുത്തത്. അര്‍ജന്റീനക്കെതിരായ മത്സരത്തിലേതുപോലെ എംബാപ്പെയെ മേയാന്‍ അനുവദിക്കില്ലെന്ന് ഉറുഗ്വെ വ്യക്തമാക്കി കഴിഞ്ഞു. ഫ്രാന്‍സ് സ്ട്രൈക്കര്‍മാരായ എംബാപ്പെയേയും ഗ്രീസ്മാനെയും തടഞ്ഞുനിര്‍ത്താന്‍ അവര്‍ തന്ത്രം മെനഞ്ഞുകഴിഞ്ഞു.
പരിക്കേറ്റ സ്ട്രൈക്കര്‍ എഡിസണ് കവാനിയുടെ അഭാവം ഉറുഗ്വെയുടെ ഗോളടിയെ ബാധിച്ചേക്കും. പോര്‍ച്ചുഗലിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ കവാനിയുടെ രണ്ട് ഗോളാണ് ഉറുഗ്വെയ്ക്ക് വിജയമൊരുക്കിയത്. ഈ മത്സരത്തില്‍ പരിക്കേറ്റ കവാനി പൂര്‍ണ ആരോഗ്യം വീണ്ടെുത്തിട്ടില്ല. അതേമസയം, പരിശീലനത്തിനിടയ്ക്ക് പരിക്കേറ്റ സ്ട്രൈക്കര്‍ ലൂയി സുവാരസ് ആരോഗ്യം വീണ്ടെടുത്തു. സുവാരസ് ഇന്ന് കളിക്കാനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: