കോട്ടയം/ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പോലീസിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്നു. മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം അഡ്വ. സജികുമാറാണെന്ന് സൂചിപ്പിക്കുന്ന കത്ത് വാകത്താനത്തെ വാടകവീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. പോലീസില്‍ നിന്ന് മര്‍ദനമേറ്റതായും കുറിപ്പിലുണ്ട്.
ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍കുമാര്‍ (37), ഭാര്യ രേഷ്മ (30) എന്നിവരെയാണ് വാകത്താനം പാണ്ടന്‍ചിറയിലെ വാടകവീട്ടില്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടത്. സ്വര്‍ണപ്പണിക്കാരനായ സുനില്‍കുമാര്‍ സിപിഎമ്മിന്റെ ചങ്ങനാശേരി നഗരസഭാംഗമായ അഡ്വ. സജികുമാറിന്റെ ആഭരണ നിര്‍മാണശാലയിലെ തൊഴിലാളിയാണ്. ഇവിടെ നിന്ന് 600 ഗ്രാം സ്വര്‍ണം മോഷണം പോയെന്ന് കാണിച്ചാണ് പോലീസില്‍ പരാതി കൊടുത്തത്.
എന്നാല്‍ വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവച്ചെന്നാണ് കത്തില്‍. നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പോലീസുകാര്‍ മര്‍ദിച്ച് എഴുതി വാങ്ങിയതായും കുറിപ്പിലുണ്ട്. ഭാര്യ രേഷ്മയാണ് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയത്.
ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് രേഷ്മ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജി പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടു പണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്വവും തങ്ങളുടെ നിലയില്‍ കെട്ടിവച്ച് പോലീസില്‍ പരാതി നല്കി. കുറിപ്പില്‍ പറയുന്നു. എട്ട് ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ച് നല്‍കാമെന്ന് പോലീസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതി വയ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. കുറിപ്പ് അവസാനിക്കുന്നു.
ഈ കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന് പടന്നയിലാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം വിഷയത്തില്‍ നിയമപരമായ നടപടികള്‍ മാത്രമാണ് താന്‍ സ്വീകരിച്ചതെന്ന് നഗരസഭാംഗം സജികുമാര്‍ പറഞ്ഞു.
ആദ്യം ചങ്ങനാശ്ശേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇതിനെ ബന്ധുക്കള്‍ എതിര്‍ത്തത് നേരിയ സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് പാലാ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രാഥമിക പരിശോധനയില്‍ മര്‍ദിച്ചതായി സൂചന ലഭിച്ചിട്ടില്ല. സംഭവത്തില്‍ വ്യക്തത വരണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ തുരുത്തി യൂദാപുരത്തുള്ള സെന്റ് ജൂഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ഫാത്തിമപുരത്തുള്ള പൊതുശ്മശാനത്തില്‍.
ആഭരണത്തിന്റെ എണ്ണം പറഞ്ഞ് ഇടിച്ചു
തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സുനില്‍കുമാര്‍ ഫോണില്‍ കൂടിയും നേരിട്ടും പറഞ്ഞെന്ന് സഹോദരന് അനില്‍കുമാര്‍ പറഞ്ഞു. സ്വര്‍ണം തിരികെ ലഭിക്കാന്‍ പോലീസ് ഇടനിലക്കാരെ പോലെ പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞാണ് ഇടിച്ചതെന്നാണ് സൂചന. മര്‍ദനമേറ്റ് താന്‍ മരിക്കാറായെന്നും സുനില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
പരാതിക്കാരനായ സിപിഎം കൗണ്‍സിലര്‍ സജികുമാറിന്റെ സാന്നിധ്യത്തിലാണ് ദമ്പതികളെ പോലീസ് ചോദ്യം ചെയ്തത്. 12 മണിക്കൂറാണ് ഇവരെ ചോദ്യം ചെയ്തത്. ഇവരെ കൂടാതെ സുനില്‍കുമാറിനൊപ്പം ജോലി ചെയ്തിരുന്ന രാജേഷ് എന്ന തൊഴിലാളിയേയും ചോദ്യം ചെയ്തിരുന്നു. ഇയാളോടും സ്വര്‍ണത്തിന്റെ വിലയായ എട്ട് ലക്ഷം രൂപ കൊടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി രാജേഷിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി രാജേഷ് സ്റ്റേഷനില്‍ വൈകിട്ട് ചെന്നപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: