ലോകത്തിലെ ഏതൊരു ജനവിഭാഗവും അവരുടെ പാരമ്പര്യത്തിലൂന്നിയുള്ള സാംസ്കാരിക തനിമ അവര്‍ വ്യാപരിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രകടിപ്പിച്ചു പോരുന്നതായി സാമൂഹിക ശാസ്ത്രകാരന്മാര് ചൂണ്ടികാണിക്കുന്നുണ്ട്.
ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും വസ്ത്രധാരണത്തിലും പാര്‍പ്പിട നിര്‍മ്മാണത്തിലും മറ്റും ഇത് സ്പഷ്ടമായി കാണുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സവിശേഷതയും കാലാവസ്ഥയുമാണ് ജീവിതശൈലി തീരുമാനിക്കുന്നത്. സാമൂഹിക ജീവിയായ മനുഷ്യന്, അവന് സന്തോഷാവസരങ്ങളിലും ദുഃഖാവസ്ഥയിലും മറ്റുള്ളവരുടെ സാമീപ്യവും ഇടപെടലുകളും ആഗ്രഹിക്കുന്നുണ്ട്. അതിഥി ദേവോ ഭവഃ എന്ന വേദസൂക്തത്തിന്റെ അന്തസ്സത്ത ഇപ്പോഴും നമ്മുടെ സിരകളിലോടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വിരുന്നുകാര്‍ക്ക് വിശേഷരീതിയിലുള്ള ഭക്ഷണം കൊടുക്കാനും അവര്‍ക്ക് സംതൃപ്തി വരുത്തി നല്ല മനസ്സോടെ യാത്രയാക്കാനും നമ്മള് ശ്രദ്ധരാകുന്നത്.
ലോകത്തിലെ ഏറ്റവും അനുകരണഭ്രാന്തുള്ള കേരളീയര്‍ അടുത്തകാലത്ത് കാട്ടിക്കൂട്ടുന്ന ധൂര്‍ത്തിന്റെ പരിഛേദം കാണണമെങ്കില്‍ സമ്പന്നരുടെയും ഇടത്തരക്കാരുടെയും എന്തിനധികം പറയുന്നു ഒരു കൂര മാത്രമുള്ളവരുടെയും വിവാഹച്ചടങ്ങോടനുബന്ധിച്ചുള്ള ‘തീറ്റമത്സരം’ നേരില്‍ കാണുക തന്നെ വേണം.
‘ബുഫെ’ എന്ന പാശ്ചാത്യ സംസ്കൃതിയുടെ ഭാഗമായുള്ള രീതി ഇവിടെ പറിച്ചുനട്ട് ലക്കും ലകാനവുമില്ലാതെ സര്‍വ്വ വസ്തുക്കളും വാരിവിഴുങ്ങുന്ന മുനിസിപ്പാലിറ്റി ലോറി കണക്കെയായിരിക്കുന്നു മലയാളികളിലെ നല്ലൊരു വിഭാഗവും.വിവാഹത്തലേന്നുള്ള സല്‍ക്കാരം വടക്കന്‍ മലബാറില്‍ ഈയടുത്തകാലത്ത് രൂപപ്പെട്ടതാണ്. വിവാഹവീട്ടിലെ വീട്ടിലെ സല്‍ക്കാരത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗം പേരും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ചിട്ടാകും വിവാഹവീട്ടിലേക്ക് എത്തുക. എന്നാലും നെയ്ചോറും ബിരിയാണി, കപ്പ, ചപ്പാത്തി, പൊറൊട്ട, കോഴിക്കറി, മീന്‍കറി, മസാലകറി തുടങ്ങി ഏതും തിരഞ്ഞെടുക്കാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. മധുര പലഹാരങ്ങളും, ഐസ്ക്രീം, പഴവര്‍ഗ്ഗങ്ങളും നിരത്തിവെച്ചിട്ടുണ്ടാകും. ആതിഥേയന്റെ കേമത്തം വഴിഞ്ഞൊഴുകുന്ന അസുലഭ നിമിഷമാണിത്!
ഉച്ചയൂണിന് ശേഷം, രാത്രിഭക്ഷണത്തിനിടയ്ക്ക് മിക്ക ആളുകള്‍ക്കും ആവശ്യമുള്ള ചായയ്ക്കും ലഘുഭക്ഷണത്തിന് പകരമാണിതെല്ലാം. തിന്നാനായി ജീവിക്കുന്ന അപൂര്‍വ്വ ജനുസ്സില്‍പ്പെട്ടവര്‍ മത്സ്യമാംസാദികള്‍ കഴിച്ചതിനുശേഷം പായസവും ഐസ്ക്രീം ബേക്കറി ഇനങ്ങളും അകത്താക്കി എരിപൊരികൊള്ളുന്ന കാഴ്ച ഒന്നുവേറെ തന്നെയാണ്. അതുകൊണ്ടല്ലോ ജീവിതശൈലി രോഗങ്ങള്‍ക്ക് മലയാളികള്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെ നാം ഓര്‍ക്കേണ്ട സംഗതി വിശക്കാതെ ഭക്ഷണം കഴിക്കുന്ന ഏകജീവി മനുഷ്യന് മാത്രമാണ് എന്നതാണ്.
തൊട്ടുകൂടായ്മയും തീണ്ടലും ജാതീയതയും കൊടികുത്തി വാണകാലത്ത് ഭക്ഷണം വെറുതെ കളയുന്ന അവസ്ഥയുണ്ടായിരുന്നില്ല. സമൂഹത്തിലെ ഉന്നതരുടെ വീടുകളില്‍ സദ്യക്ക് ഒന്നാം വട്ടവും രണ്ടാംവട്ടവും അവര്‍തന്നെയായിരിക്കും. ഉണ്ണാനിരിക്കുക, പുറം നിലക്കാര്‍ പിന്നീട് വന്നിരുന്നാലും ഭക്ഷണം ഒരിക്കലും വലിച്ചെറിയുന്ന അവസ്ഥയുണ്ടായിരുന്നില്ല. ഇന്നെന്താണ് സ്ഥിതി? സന്തോഷ് എച്ചിക്കാനത്തിന്റെ ഹൃദയസ്പര്‍ശിയായ ‘ബിരിയാണി’ എന്ന കഥ ഓര്‍ത്തുപോകുന്നു…
നാം ജീവിക്കുന്ന സമൂഹത്തിന്റെ നേര്‍പകുതിയില്‍ ഒരുനേരത്തെ ആഹാരം കിട്ടാതെ കേഴുന്നവര്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ബാക്കിവന്ന ബിരിയാണി കുഴിച്ചിട്ടുന്നവര്‍ ഓര്‍ക്കുകതന്നെ വേണം. ‘ബുഫെ’യ്ക്കു പ്രത്യേകം നിയോഗിക്കപ്പെട്ടവര്‍ക്ക് കൂലി നിശ്ചയിച്ചിട്ടുണ്ടാകും. അതിഥികള്‍ അവരുടെ മുമ്പില്‍ പാത്രങ്ങളുമായി നില്‍ക്കണം. അതിനുപകരം വിരുന്നുകാരെ ഇരുത്തി വിളമ്പിക്കൊടുത്താല്‍ അതായിരിക്കും ആതിഥ്യമര്യാദ. അമ്മമാര്‍ കുട്ടികളെയുമെടുത്ത് ഒരു കയ്യില്‍ ഭക്ഷണവുമായി നട്ടംതിരിയുന്ന കാഴ്ച ദയനീയം തന്നെ ഇരിപ്പിടം കിട്ടുന്നത് അപൂര്‍വം.
ജനുവരി മുതല്‍ മെയ്കൂടിയുള്ള മാസങ്ങളിലാണ് കേരളത്തില്‍ താരതമ്യേന ഗൃഹപ്രവേശങ്ങളും വിവാഹങ്ങളും നടക്കാറ് പതിവ്. പാരമ്പര്യ രീതിയിലുള്ള സദ്യ ഇന്ന് അന്ന്യംനിന്നിരിക്കുന്നു. അതെല്ലാം വലിയ മിനക്കേടുകള്‍ എന്നാണ് കരുതുന്നത്.
ഒരു മംഗള കര്‍മ്മം നടക്കുമ്പോള്‍ മത്സ്യ മാംസാദികള്‍ ഒഴിവാക്കുന്ന രീതിയായിരുന്നു ഹിന്ദുഭവനങ്ങളില്‍ മുമ്പുണ്ടായിരുന്നത്. അതെല്ലാം കീഴ്മേല്‍ മറിഞ്ഞ് ടണ്‍ കണക്കിന് കോഴിയാണ് ഓരോ ആഘോഷത്തിനും വേണ്ടി വരുന്നത്. ഇതിനായി എടുക്കുന്ന കോഴി നല്ലതാണൊ അതല്ല ലോറിയില്‍ അട്ടിയിടുന്ന കൂട്ടത്തില്‍ ചത്തതാണൊ എന്നൊന്നും നോക്കാന്‍ മലയാളിക്ക് സമയമില്ല. ‘ചോറ്റില്‍ കണ്ടതെല്ലാം കറി’ എന്നു പറഞ്ഞതുപോലെ കുക്കുടമാംസമാണല്ലൊ തട്ടടാ, തട്ട് എന്നാണ് മനോഭാവം.
ഭക്ഷണം എന്താണെന്നും അതെങ്ങനെയാണ് കഴിക്കേണ്ടതെന്നും ആധികാരികഗ്രന്ഥം വായിച്ച് ഗുരുമുഖത്ത് നിന്നും പഠിക്കേണ്ട കാര്യമില്ല. ഏതൊരു മലയാളിക്കും അതിനെപ്പറ്റി സാമാന്യബോധമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. സ്വസ്ഥമായും സൈ്വര്യമായും സന്തോഷത്തോടെയും ക്ഷണിച്ചുവരുത്തുന്നവര്‍ക്ക് ഭക്ഷണം നല്കാന് വിളിക്കുന്നവര്‍ ബാധ്യസ്ഥരാണ്. അതുപോലെ വിളിക്കുന്നവന്റെ മുമ്പില്പോയി എരന്നു വാങ്ങി തിന്നുന്ന സ്വഭാവവും അവസാനിപ്പിക്കാന്‍ സമയമായി.
പകിട്ടും പത്രാസും കാണിക്കാന്‍ ലേകത്തുള്ള സകലവിഭവങ്ങളും തയ്യാറാക്കുന്നവര്‍ വിളിച്ചുവരുത്തുന്നവര്‍ക്ക് കൂട്ടത്തില്‍ വയറുവേദനയും അസ്വസ്ഥതയുമാണ് പ്രദാനം ചെയ്യുന്നതെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടൊ?
പച്ചവെള്ളമായാലും മനസ്സറിഞ്ഞ് കൊടുക്കാനുള്ള മനോഭാവമുണ്ടായാല്‍ ഇന്ന് കാണുന്ന പേക്കൂത്തുകള്‍ എന്നെന്നേക്കുമായി ഇല്ലാതാകും. അല്ലെങ്കില്‍ സ്വന്തം കുഴി മാന്തുന്ന മലയാളികള്‍ അവിരാമം ഉണ്ടായിക്കൊണ്ടിരിക്കും.
തിന്നാനായി ജനിച്ചവര്‍ നമ്മള് എന്നത് ഒഴിവാക്കി ജീവിക്കാനായി ഭക്ഷണം കഴിക്കുക എന്ന രീതി സ്വീകരിക്കാന്‍ സമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: