കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ കേരളം വിട്ടതായി സംശയം. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു.
കേരളത്തില്‍ നിന്ന് സമീപ സംസ്ഥാനങ്ങളിലേക്ക് കടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. ബെംഗളുരു, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പോലീസ് അന്വേഷണം നടത്തുന്നത്. എറണാകുളം നെട്ടൂര്‍ സ്വദേശികളാണ് പ്രതികളെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയിലുള്ളവരില്‍ നിന്നാണ് അന്വേഷണ സംഘത്തിന് പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
സാക്ഷികളെ കാണിച്ച് തിരിച്ചറിയേണ്ടതിനാല്‍ പ്രതികളെ മുഖം മറച്ചാണ് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പോലീസ് കോടതിയെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, കൊലപാതക ശ്രമം, അന്യായമായി സംഘംചേരല്‍, മാരകായുധങ്ങളുപയോഗിച്ച് കലാപാന്തരീക്ഷം സൃഷ്ടിക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍, മാരകമായി മുറിവേല്പിക്കല്, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്പിക്കല് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തുന്ന ‘കൊച്ചിന് ഹൗസ്’ എന്ന ഹോസ്റ്റലില്‍നിന്നാണ് രണ്ടുമുതല്‍ നാലുവരെ പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: