കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹ്റയോട് ആരായും.
കേരളത്തില്‍ വളര്‍ന്നു വരുന്ന മുസ്ലീം തീവ്രവാദത്തെക്കുറിച്ചും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവും, സ്വികരിച്ച നടപടികളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി ഡിജിപിയില്‍ നിന്നും ചോദിച്ചറിയും. ഉച്ചയ്ക്ക് 12.30ന് രാജ്നാഥ് സിംഗ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുക.
ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ എറണാകുളം ഗസ്റ്റ് ഹൗസിലാണ് പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി യോഗം ചേരുക. സഹമന്ത്രിമാര്‍ ഉള്‍പ്പടെ 18 എം.പിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
രാത്രി 7.30ഓടെ രാജ്നാഥ് സിംഗ് ഗുരുവായൂരിലെത്തും. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തങ്ങി ശനിയാഴ്ച പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം നടത്തും. ഒമ്പത് മണിയോടെ മടങ്ങും. രാജ്നാഥ് സിംഗിന്റെ വരവ് പ്രമാണിച്ച് കൊച്ചിയിലും ഗുരുവായൂരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: