ഗുവാഹത്തി: വാട്സ് ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം ബന്ദിയാക്കി വച്ച് ആക്രമിച്ച മൂന്ന് സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി. 26നും 31നും ഇടയില്‍ പ്രായമുള്ള രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് അസം റൈഫിള്‍സ് സൈനികര്‍ രക്ഷപ്പെടുത്തിയത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ വരുന്നുണ്ടെന്ന തരത്തിലാണ് സന്ദേശം പ്രചരിച്ചത്. ഹരന്‍ഗഗാവോ പട്ടണത്തില്‍ നിന്ന് മഹൂറിലെത്തിയ സന്യാസിമാര്‍ സഞ്ചരിച്ച കാര്‍ അഞ്ഞൂറോളം വരുന്ന ജനകൂട്ടം തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തേക്ക് മൂവരെയും വലിച്ചിറക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സൈന്യം മൂന്നു പേരെ രക്ഷപ്പെടുത്തുകയും പോലീസിന് കൈമാറുകയും ചെയ്തു. ത്രിപുര സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സന്യാസിമാര്‍ മഹൂറിലെത്തിയത്. ജൂണ്‍ മൂന്നിന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ഗുവാഹത്തിയില്‍ നിന്നുള്ള രണ്ട് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: