ചെന്നൈ: വന്‍കിട കമ്പനികളെ സര്‍ക്കാരുകള്‍ക്കും അധികൃതര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നാണ് അനുഭവം. അവര്‍ നിയമം ലംഘിക്കും, ചട്ടം മറികടക്കും, അവരുടെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുവേണം കമ്പനികള്‍ പ്രവര്‍ത്തിക്കാനെന്നാണ് കമ്പനികളുടെ ഭാവം, പ്രത്യേകിച്ച് പരിസ്ഥിതി വിഷയങ്ങളുടെ കാര്യം വരുമ്പോള്‍. എന്നാല്‍ തൂത്തുക്കുടി സുബ്ബയ്യ വിദ്യാലയം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചില കമ്പനികളെ ‘പാഠം’ പഠിപ്പിച്ചു, പരിസ്ഥിതി പാഠം.
ഭക്ഷണസാധനങ്ങളുടെയും മിഠായികളുടെയും ഉപേക്ഷിച്ച പ്ലാസ്റ്റിക് പൊതികള്‍ നിരത്തുകളില്‍നിന്ന് ശേഖരിച്ച് അതത് കമ്പനികള്‍ക്ക് അയച്ചുകൊടുത്തു. ഒപ്പം ഇങ്ങനെ കുറിപ്പും: ”കൊള്ളാം, സംഗതി സ്വാദുണ്ട്, പക്ഷേ അടുത്ത തലമുറയ്ക്കുവേണ്ടി ഞങ്ങള്‍ക്ക് അപേക്ഷയുണ്ട്. പ്ലാസ്റ്റിക് പാഴ്വസ്തുക്കള് മൂലമുള്ള പരിസ്ഥിതി പ്രശ്നം വലുതാണ്, നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദമായ പൊതി ഉപയോഗിക്കണം.”
സ്കൂള്‍-കോളെജ് വിദ്യാര്‍ഥിനികള്‍ ഒറ്റ ആഴ്ചയില്‍ അവര്‍ ഉപയോഗിച്ച 20,224 വിവിധ റാപ്പറുകളാണ് ശേഖരിച്ചത്. അതില്‍ 10,660 എണ്ണം ബ്രിട്ടാനിയയുടേതായിരുന്നു. നബതി കമ്പനിയുടെ മധുരപലഹാരത്തിന്റെ 3,412 പൊതിയുണ്ടായിരുന്നു. തൂത്തുക്കുടി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹായത്തോടെയായിരുന്നു ഈ പദ്ധതി. ഈ ശേഖരിച്ച പ്ലാസ്റ്റിക് പൊതികള്‍ കോര്‍പ്പറേഷനാണ് അതത് കമ്പനികള്‍ക്ക് അയച്ചുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: