കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) മറവില്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു 2.16 കോടിയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന് നിയോഗിച്ച അന്വേഷണ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന് ശരിവച്ചു. തുക ടി.സി. മാത്യൂവില്‍ നിന്ന് രണ്ട് മാസത്തിനകം തിരികെ ഈടാക്കണമെന്ന് ഓംബുഡ്സ്മാന് ഉത്തരവിട്ടു. ഉത്തരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ കെസിഎ ഇന്ന് ആലപ്പുഴയില്‍ അടിയന്തര ജനറല്‍ബോഡി യോഗം ചേരും.
ക്രമക്കേട് കാട്ടിയ തുക തിരികെ നല്‍കിയില്ലെങ്കില്‍, പരാതി സമര്‍പ്പിച്ച തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് മുന്‍ ഭാരവാഹി കൂടിയായ കെ. പ്രമോദിന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്സ്മാന് ഉത്തരവിലൂടെ വ്യക്തമാക്കി. വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ടി.സി. മാത്യുവിനെതിരെ വിശ്വാസവഞ്ചനയ്ക്കും സാമ്പത്തിക ക്രമക്കേടിനും കേസ് ഫയല്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നതായി കെസിഎ നിയോഗിച്ച അന്വേഷണ കമ്മീഷന് ഓംബുഡ്സ്മാന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെസിഎ മുന്‍ പ്രസിഡന്റ് ടി.സി. മാത്യുവും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറിയും മുന്‍ കെസിഎ പ്രസിഡന്റുമായ ബി. വിനോദും ഉള്‍പ്പെട്ട സംഘം കെസിഎയുടെ പേരില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് അനധികൃതമായി കടത്തിയെന്നും ഇതിന്റെ പേരില്‍ കെസിഎയ്ക്ക് കോടികളുടെ നഷ്ടമുണ്ടായതായുമാണ് കണ്ടെത്തല്‍. ഏകദേശം 46 ലക്ഷം രൂപയുടെ പാറയാണ് പൊട്ടിച്ച് കടത്തിയത്. കെസിഎയെ അറിയിക്കാതെ വ്യാജമായി രേഖകളുണ്ടാക്കി മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ ഈ രേഖകളുടെ മറവില്‍ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഒരുതരത്തിലും ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് അറിഞ്ഞിട്ടും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റിയേയും കേരള ക്രിക്കറ്റ് അസോസിയേഷനെയും തെറ്റിദ്ധരിപ്പിച്ചാണ് പാറപ്പൊട്ടിച്ചതെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഇതിന് പുറമേ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടര വര്‍ഷം ടി.സി. മാത്യുവിന്റെ മകനും സുഹൃത്തുക്കളും അനധികൃതമായി താമസിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 25 ലക്ഷം രൂപയോളമാണ് വാടകയിനത്തില്‍ ക്രിക്കറ്റ് അസോസിയേഷന് നഷ്ടമായത്.
കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന് സ്ഥലം വാങ്ങിയതിന്റെ മറവിലും തട്ടിപ്പ് നടന്നു. വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി വാങ്ങിയെന്ന് കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നതിനായി കെസിഎയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ വക മാറ്റി ചെലവഴിച്ചു. ഈ ഫ്ളാറ്റിന് മാസവാടകയായി 30,000 രൂപയോളം അനധികൃതമായി കെസിഎ അക്കൗണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. കെസിഎ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷവും ടി.സി. മാത്യു മാസങ്ങളോളം ഈ ഫ്ളാറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: