ടോക്യോ: സരിന് എന്ന വിഷവാതകം പ്രയോഗിച്ച് 13 പേരുടെ ജീവനെടുത്ത ഓം ഷിന്റിക്യോ മതനേതാക്കളുടെ വധശിക്ഷ ജപ്പാന് നടപ്പാക്കി. മതസ്ഥാപകന്‍ ഷോകോ അസഹാര ഉള്‍പ്പെടെ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കിയതായി ജപ്പാന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡേ സുഗയാണ് മാധ്യമങ്ങളെ അറിയിച്ചത്.
1995 മാര്‍ച്ചിലാണ് ജപ്പാനെ നടുക്കിയ ദുരന്തം. ദുരന്തത്തില്‍ 6,000ത്തിലേറെ പേര് രോഗികളായി മാറി. ടോക്യോയിലെ തിരക്കേറിയ ഭൂഗര്‍ഭ തീവണ്ടിപ്പാതയില്‍ രാവിലെ എട്ടുമണിയോടെ അഞ്ച് ഷിന്റിക്യോ വിശ്വാസികള്‍ സരിന് വാതകം നിറച്ച തുളയുള്ള പ്ലാസ്റ്റിക് ബാഗുകളും കുടകളുമായി എത്തുകയായിരുന്നു.
ആദ്യം ആര്‍ക്കും ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ല. എന്നാല്‍ വിഷവാതകം അന്തരീക്ഷത്തില്‍ വ്യാപിച്ചതോടെ ജനം പിടഞ്ഞുവീഴാന്‍ തുടങ്ങി. 1995ല്‍ നടന്ന വിഷവാതക പ്രയോഗത്തില്‍ 2004 ലാണ് അഹസാരയും അനുയായികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അസഹാരയുള്‍പ്പെടെ 13 പേരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 22 വര്‍ഷത്തിനു ശേഷമാണ് കേസില്‍ ശിക്ഷ നടപ്പാക്കിയത്.
ആക്രമണം നടത്തുന്ന സമയത്ത് ജപ്പാനില്‍ 10,000വും റഷ്യയില്‍ 30,000 വിശ്വാസികളുമുണ്ടായിരുന്നു. 1989 ഓം ഷിന്റക്യോയ്ക്കു മത പദവി ലഭിച്ചിരുന്നുവെങ്കിലും യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇത് തീവ്രവാദ സംഘടനയായാണ് അറിയപ്പെടുന്നത്. പിന്നീട് ഓം ഷിന്റിക്യോ നിരോധിച്ചെങ്കിലും 2000ത്തില്‍ ആല്‍ഫ് എന്ന നാമത്തില്‍ മതം തിരിച്ചെത്തിച്ചു.
ഷോകോ അസഹാര
യഥാര്‍ഥ പേര് ചീസൗ മത്സുമോട്ടോ. 1955 ല്‍ ജപ്പാനിലെ ദക്ഷിണ പശ്ചിമ ദിക്കിലെ ദ്വീപായ കൈഷുവില്‍ ജനനം. 1980 കളില്‍ യോഗാ ക്ലാസ് ആരംഭിച്ചു. ശേഷം 84ല്‍ മതം സ്ഥാപിച്ചു. 1994 ല്‍ സമാനമായ രീതിയിലുള്ള ആക്രമണം നടത്തിയതില്‍ ഷോകോയുടെ പങ്ക് വ്യക്തമായിരുന്നു. ഈ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഓം ഷിന്റിക്യോ?
1984 ലാണ് ഓം ഷിന്റിക്യോ എന്ന മതത്തിനു രൂപം നല്‍കിയത്. പരമമായ സത്യം എന്നാണ് വാക്കിന്റെ അര്‍ഥം. ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ മതവിശ്വാസങ്ങള്‍ക്കൊപ്പം മാന്ത്രികവിദ്യയും ഒരുമിപ്പിച്ച വിശ്വാസ രീതിയായിരുന്നു ഇത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശമാണ് പ്രചരിപ്പിച്ചിരുന്നത്.
ഇയാള്‍ സ്വയം ക്രിസ്തുവാണെന്നും ബുദ്ധനു ശേഷം ബോധോദയം ലഭിച്ചയാളാണെന്നും പ്രചരിപ്പിച്ചിരുന്നു. 1990ല്‍ അപ്പര്‍ഹൗസ് തെരഞ്ഞെടുപ്പില്‍ അസഹാരയുള്‍പ്പെടെ 24 ഓം ഷിന്റിക്യോ സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും തോറ്റു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വിഷവാതക പ്രയോഗത്തിലെത്തിച്ചതെന്നാണ് കണ്ടെത്തല്‍.
സരിന്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയും സഖ്യസേനയും സരിന് ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ഭീമമായ തോതില്‍ ഇവ നിര്‍മിച്ചിരുന്നു. ഈ വാതകത്തിന് നിറമോ രുചിയോ മണമോ ഇല്ലാത്തതിനാല്‍ ഇത് പ്രയോഗിച്ചാലും തിരിച്ചറിയാനാവില്ല. സരിന് ശ്വസിച്ചാല്‍ നാഡികള്‍ തകരാറിലായി മിനിറ്റുകള്‍ക്കകം ശ്വാസംമുട്ടി മരിച്ചു വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: