ദേവേന്ദ്രന്റെയും അസുരരാജാവായ വിരോചനന്റെയും തെറ്റിദ്ധാരണ നീക്കാന്‍ പ്രജാപതി വീണ്ടും ഉപദേശിക്കുന്നു.ഉദശരാവ ആത്മാനമവേക്ഷ്യ യദാത്മനോ ന വിജാനീഥ സ്തന്മേ പ്രബ്രൂതമിതി…
വെളളം നിറച്ച ഒരു പാത്രത്തില്‍ സ്വയം നോക്കി ആത്മാവിനെ സംബന്ധിച്ച് എന്താണ് മനസ്സിലാവാത്തത് എന്ന് എന്നോട് പറയൂ എന്ന് പ്രജാപതി ഇന്ദ്രനോടും വിരോചനനോടും പറഞ്ഞു. അവര്‍ വെള്ളം നിറച്ച പാത്രത്തില്‍ നോക്കി.
നിങ്ങള്‍ അതില്‍ എന്താണ് കാണുന്നത്? എന്ന് പ്രജാപതി ചോദിച്ചു. ഭഗവാനേ… ഞങ്ങളുടെ മുഴുവന്‍ ആത്മാവിനേയും രോമങ്ങള്‍ മുതല്‍ നഖം വരെയുള്ള പൂര്‍ണ പ്രതിരൂപത്തെയും കാണുന്നു എന്ന് അവര്‍ പറഞ്ഞു.
വെള്ളത്തില്‍ കാണുന്ന പ്രതിരൂപമാണെന്ന് ആത്മാവ് കരുതാന്‍ ഇടയുണ്ട്. ഇന്ദ്രവിരോചനന്മാരുടെ ഈ തെറ്റിദ്ധാരണ നീക്കാനാണ് വെള്ളം നിറച്ച പാത്രത്തില്‍ നോക്കി ആത്മാവിനെക്കുറിച്ച് മനസ്സിലാകാത്തത് പറയാന്‍ ആവശ്യപ്പെടുന്നത്. അവരാകട്ടെ വെള്ളത്തില്‍ പ്രതിബിംബമായി കാണുന്ന ഛായാത്മാവ് തന്നെയാണ് സത്യാത്മാവ് എന്ന് വിശ്വസിച്ചിരിക്കുകയാണ്. ആത്മാവിനെക്കുറിച്ച് ഇനി മനസ്സിലാക്കാന്‍ ഒന്നുമില്ല, എല്ലാം നന്നായി അറിഞ്ഞു എന്ന മട്ടിലായിരുന്നു. ഇവര്‍ വസ്തവം മനസ്സിലാക്കാത്തതിനാലാണ് വെള്ളത്തില്‍ എന്ത് കാണുന്നു എന്ന് പ്രജാപതി ചോദിച്ചത്.
തൗ ഹ പ്രജാപതിരുവാച, സാധ്വലംകൃതൗ സുവസനൗ…
പിന്നെ പ്രജാപതി അവരോട് നല്ലപോലെ അലങ്കരിച്ചവരായി നല്ല വസ്ത്രം ധരിച്ച് പരിഷ്കൃതരായി വെള്ളം നിറച്ച പാത്രത്തില്‍ നോക്കാന്‍ പറഞ്ഞു. അവര്‍ അതുപോലെ ചെയ്തു. നിങ്ങള്‍ ഇപ്പോള്‍ എന്ത് കാണുന്നു എന്ന് വീണ്ടും ചോദിച്ചു. ഛായാത്മാവാണ് ശരിയായ ആത്മാവ് എന്ന അവരുടെ തെറ്റിദ്ധാരണ നീക്കുവാനാണ് നഖവും രോമവുമൊക്കെ വെട്ടിയൊതുക്കി നല്ല വസ്ത്രങ്ങളും അലങ്കാരവുമായി വന്ന് വെള്ളത്തില്‍ നോക്കാന്‍ പറഞ്ഞത്. നേരത്തേ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ദൃശ്യം കാണുമ്പോള്‍ ഛായാത്മാവും അതിന് കാരണമായ ദേഹവും മാറുന്നതാണെന്ന് അവര്‍ക്ക് മനസ്സിലാകുമെന്ന് പ്രജാപതി കരുതി.
തൗ ഹോചതുഃ യഥൈ വേദമാവാം ഭഗവഃ സാധ്വലംകൃതൗ…
ശാന്ത ഹൃദയൗ
പ്രവ്രജ തുഃ
ഞങ്ങള്‍ നല്ലപോലെ അലങ്കരിച്ചവരും നല്ല വസ്ത്രം ധരിച്ചവരും പരിഷ്കരിച്ചവരുമായിരിക്കുന്നതു പോലെ ഇവരും അതുപോലെയിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. അത് കേട്ട് പ്രജാപതി പറഞ്ഞു. ‘ഇതാണ് ആത്മാവ്, ഇതാണ് അമൃതവും അഭയവുമായത്. ഇതാണ് ബ്രഹ്മം’. ഇതു കേട്ട ഇന്ദ്രനും വിരോചനനും ശാന്ത ഹൃദയരായി മടങ്ങിപ്പോയി.
അവരുടെ മനസ്സ് ശുദ്ധമല്ലാതിരുന്നതിനാല് ആത്മതത്വം ശരിയായി മനസ്സിലായില്ല. അവര്‍ കരുതി തങ്ങള്‍ വിചാരിച്ചതാണ് ശരിയെന്ന്. ശാന്തരായ അവരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കാനോ ഉപദേശിക്കാനോ പ്രജാപതി തയ്യാറായില്ല. ഇനിയും ബ്രഹ്മചര്യത്തോടെ താമസിക്കാന്‍ പറഞ്ഞാല്‍ അത് അവര്‍ക്ക് സാധിച്ചേക്കില്ല. എന്നാല്‍ കാലക്രമത്തില്‍ മനോ മാലിന്യമുള്‍പ്പടെയുള്ള തടസ്സം നീങ്ങി അവര്‍ക്ക് യഥാര്‍ത്ഥ്യം അറിയണമെന്ന് തോന്നലുണ്ടാകുമെന്ന് കരുതി അവരെ പോകാന്‍ അനുവദിച്ചു.
അവര്‍ വേണ്ടതെല്ലാം അറിഞ്ഞു എന്ന സംതൃപ്തിയോടെ തിരിച്ച് പോയി.
തൗ ഹാന്വീക്ഷ്യ പ്രജാപതി രുവാചാന്നുലഭ്യാത്മാനമനനുവിദ്യ വ്ര ജതോ…
ഇങ്ങനെ പോകുന്ന ഇന്ദ്ര വിരോചനന്മാരെ നോക്കി പ്രജാപതി പറഞ്ഞു- ആത്മാവിനെ അറിയുകയോ സാക്ഷാത്കരിക്കുകയോ ചെയ്യാതെ ഇവര്‍ പോകുന്നു. ഇവര്‍ മനസ്സിലാക്കിയതുപോലെയുള്ള ആത്മവിദ്യയുള്ളവര് ദേവന്മാരോ അസുരന്മാരോ ആരായാലും അവര്‍ പരാഭവത്തെ പ്രാപിക്കും.
വിരോചനന് ശാന്ത ഹൃദയനായി അസുരന്മാര്ക്ക് താന്‍ നേടിയ ആത്മവിദ്യ ഉപദേശിച്ചു.
ഈ ലോകത്തില്‍ ശരീരമെന്ന ആത്മാവിനെ തന്നെയാണ് പൂജിക്കേണ്ടതും പരിചരിക്കേണ്ടതും. ഇങ്ങനെ ദേഹമെന്ന ആത്മാവിനെ പൂജിച്ച് പരിചരിക്കുന്നയാള്‍ ഈ ലോകവും പരലോകവുമാകുന്ന രണ്ട് ലോകങ്ങളേയും നേടും എന്ന് വിരോചനന് ഉപദേശിച്ചു.
ആത്മാവിനെ ശരിയായി മനസ്സിലാക്കാതെ പോകുന്ന ഇന്ദ്രനേയും വിരോചനനേയും കണ്ട് പ്രജാപതിയ്ക്ക് നിരാശ തോന്നി. മുമ്പത്തെ പോലെ അവര്‍ സംശയം ചോദിച്ചില്ല. ഇനി ഇവര്‍ അറിഞ്ഞത് ദേവാസുരന്മാര്ക്ക് പറഞ്ഞു കൊടുത്താല്‍ അവര്‍ക്കൊന്നും ശ്രേയോ മാര്‍ഗം കിട്ടുകയുമില്ല. ഇതാണ് പരാഭവം എന്ന് പറഞ്ഞത്. വിരോചനന് ആ അല്പജ്ഞാനത്തെ അസുരര്‍ക്ക് ഉപദേശിച്ചപ്പോള്‍ അവര്‍ ദേഹാത്മബോധത്തില്‍ കൂടുതല്‍ ഉറച്ചു.
തസ്മാദപ്യദ്യേ- ഹാദദാനമശ്രദ്ദധാനം…
അതിനാല്‍ ഇപ്പോഴും ലോകത്തില്‍ ദാനം ചെയ്യാത്തവരേയും ശ്രദ്ധയില്ലാത്തവരേയും യാഗാദികള്‍ ചെയ്യാത്തവരേയും ആസുര സ്വഭാവമുള്ളവര്‍ എന്ന് പറയുന്നു. ഇത്തരം രീതി അസുരന്മാരുടേതാണ്. മരിച്ചയാളുടെ ശരീരം വസ്ത്ര അലങ്കാരങ്ങളും സുഗന്ധ, ആഡംബര വസ്തുക്കളുമായി സംസ്കരിക്കുന്നു. ഇതുകൊണ്ട് പരലോകത്ത് സുഖം അനഭവിക്കാനാവുമെന്ന് അവര്‍ കരുതുന്നു.
ദേഹമാണ് ആത്മാവ് എന്ന് തെറ്റിദ്ധരിച്ച ഇവര്‍ സത് കര്‍മ്മങ്ങളൊന്നും ചെയ്യില്ല. ദേഹാത്മബുദ്ധിയുള്ളവരെയാണ് അസുരര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ശാരീരിക സുഖം മാത്രമാണ് ഇവര്‍ക്ക് ആത്മസുഖം. യഥാര്‍ത്ഥ ആത്മാനുഭവത്തേക്കാള് എത്രയോ നികൃഷ്ടമാണ് ഇതെന്ന് അവര്‍ അറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: