സത്യം ചിലപ്പോള്‍ അസത്യമായും അസത്യം സത്യമായും വന്നേക്കാം. ആത്യന്തികമായ സത്യം ലോകഹിതമാണ്, അതിന് വിപരീതമായി ആചരിച്ചാല്‍ അത് അധര്‍മ്മമാവും എന്ന് പരിണിതപ്രജ്ഞരും ലോകാരാദ്ധ്യരുമായ മഹര്‍ഷിപുംഗവന്മാര്‍ ദീര്‍ഘകാലത്തെ മനുഷ്യജീവിത നിരീക്ഷണങ്ങളിലൂടെയും തപസ്സിലൂടെയും ലോകാനുഗ്രഹകാതരതയോടെ എഴുതി വച്ചിരിക്കുന്നു. ഈ ആപ്തവചനങ്ങളും ലോകത്തില്‍ അവതരിച്ച ഭഗവാന് ശ്രീകൃഷ്ണന് സ്വപ്രവര്‍ത്തികളിലൂടെ കാട്ടിത്തന്നിട്ടുള്ള സത്യധര്‍മ്മ മാതൃകകളും ഭീഷ്മര്‍ കണക്കിലെടുത്തില്ല. സ്വാര്ത്ഥസ്പര്ശമില്ലാത്ത ബ്രഹ്മചര്യപാലനത്തിന്റെ പ്രസിദ്ധിയുടെ പ്രഭാവലയത്തില്‍ പകച്ചുപോയതുകൊണ്ടാകാം സത്യത്തിന്റെ അപിഹിതമായ മുഖം അദ്ദേഹത്തിന്റെ മുന്നില്‍ തുറക്കപ്പെട്ടില്ല.
ഭീഷ്മരുടെ ജീവിതത്തിലെ ധര്‍മ്മ വിലോപങ്ങളില് ആദ്യമായി എടുത്തു പറയേണ്ടത്, ആപദ്ധര്‍മ്മം എന്ന പരിഗണനകൊണ്ടായാലും സര്‍വ്വോപരി മാതാവിന്റെ നിയോഗം തിരസ്കരിക്കാവുന്നതല്ല എന്ന ധര്‍മ്മ ബോധത്തിന്റെ പ്രേരണകൊണ്ടായാലും സത്യവതിയുടെ നിര്‍ദ്ദേശം ഭീഷ്മര്‍ അനുസരിച്ചില്ല എന്നതാണ്. അതിന്റെ പിഴവ് കഥാഗതിയെ മുഴുവന്‍ ബാധിച്ച് ദുരന്തത്തിലേക്ക് തള്ളിവിട്ടു.
രണ്ടാമത്തെ ധര്‍മ്മലോപം; ഭീഷ്മര്‍ തന്റെ ഗുരുവായിരുന്ന പരശുരാമന്റെ നിര്‍ദ്ദേശത്തെ മാനിക്കതെ, തന്റെ പ്രവര്‍ത്തിമൂലം അനാഥയാക്കപ്പെട്ട അംബയെ പത്നിയായി സ്വീകരിക്കാതെയിരുന്നതാണ്.
ഭീഷ്മരുടെ മൂന്നാമത്തെ ധര്‍മ്മച്യുതി; അറിഞ്ഞുകൊണ്ട് ദുര്‍ബുദ്ധിയായ ധാര്ത്തരാഷ്ട്രന് പ്രിയം ചെയ്യാനാഗ്രഹിച്ച് യുദ്ധത്തിനൊരുമ്പെട്ട് നില്ക്കുന്നവരുടെ (യുദ്ധേപ്രി
യ ചികീര്ഷവഃ) കൂടെ നിന്നതും മുഖ്യസേനാ നായകനായതും എന്നാല്‍ അതോടൊപ്പം തന്നെ പാണ്ഡവപക്ഷത്തിന് (യുധിഷ്ഠിരന്) തന്നെ വധിക്കാനുള്ള ഉപായം പറഞ്ഞുകൊടുത്ത് ദുര്യോധനനോട് വിശ്വാസ വഞ്ചന കാട്ടിയതുമായ പ്രവൃത്തികളാണ്. ഇവ നിസ്സാരങ്ങളെന്ന് അവഗണിക്കാനാവാത്ത കൃത്യ വിലോപങ്ങളാണെന്ന് നിരീക്ഷിക്കാതെ വയ്യ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: