ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ 2,200 കുഴികള്‍ ഉണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടതായി മന്ത്രി ജി. സുധാകരന്. അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിത കുമാരിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് മന്ത്രി അറിയിച്ചു.
ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരി റോഡിലൂടെ പോകുമ്പോഴാണ് ഇത്രയും കുഴികളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ റോഡ് ഓവര്‍ലേ ചെയ്തത്. കടുത്ത അഴിമതിയാണ് ഈ പ്രവര്‍ത്തിയില്‍ നടന്നിട്ടുള്ളത്.
2016 ലും 2017 ലും മന്ത്രി തന്നെ നേരിട്ട് നിര്‍ദേശം നല്‍കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഈ മാസം പല തവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. അറ്റകുറ്റപ്പണിയുടെ കാര്യത്തിനായി മന്ത്രിയുടെ ഓഫീസില്‍ നിന്നും പലതവണ ഫോണ്‍ വിളിച്ചെങ്കിലും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫോണെടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല.
അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുവാനും മന്ത്രി നിര്‍ദേശിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ (വിജിലന്‍സ്) ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: