കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ നമ്പരും ഇ മെയില്‍ അഡ്രസും രോഗികള്‍ ആവശ്യപ്പെട്ടാല്‍ ആശുപത്രി അധികൃതര്‍ നല്‍കണമെന്ന സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഐഎംഎ കേരള ഘടകം നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മെയ് 31 ലെ കമ്മീഷന് ഉത്തരവ് രണ്ടു മാസത്തേക്കാണ് തടഞ്ഞത്.
മാനേജ്മെന്റുകളുടെയോ ഡോക്ടര്‍മാരുടെയോ വാദം കേള്‍ക്കാതെയാണ് കമ്മീഷന് ഉത്തരവിറക്കിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. വ്യക്തിഗത ഉപഭോക്തൃ വിഷയങ്ങള്‍ പരിഗണിക്കാന്‍ അധികാരപ്പെട്ട കമ്മീഷന് അധികാര പരിധി ലംഘിച്ചാണ് ഉത്തരവിറക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരും മെയില്‍ ഐഡിയും അവരുടെ സ്വകാര്യതയാണ്. ഇതു മറ്റൊരാള്‍ക്ക് നല്‍കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാവില്ല. ആശുപത്രിയിലെത്തി പരിശോധിക്കാതെ ഫോണിലൂടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് ചികിത്സ നിശ്ചയിക്കുന്നത് ശരിയായ മാര്‍ഗമല്ല. ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഡോക്ടറെ പിന്നീട് ഫോണില്‍ വിളിക്കുന്നതും നിര്‍ണായക ചികിത്സയുമായി ബന്ധപ്പെട്ട് നില്ക്കുമ്പോള് ഇവരെ രോഗികള്‍ ഫോണില്‍ വിളിക്കുന്നതും ഉചിതമല്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: