ആലക്കോട്: ശാപമോക്ഷമോ ദയാവധമോ അഥവാ ഇവ രണ്ടും കൂടിയോ കാത്ത് ഒരു പോലീസ് ക്വാര്‍ട്ടേഴ്സ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോടാണ് ഇത്തരത്തിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് ആണ് ജീര്‍ണ്ണിച്ചും കാലഹരണപെട്ടും രണ്ടു പതിറ്റാണ്ടായി ശാപമോക്ഷം കാത്ത് കഴിയുന്നത്.
ആലക്കോട് അരങ്ങം പോലീസ് സ്റ്റേഷന് പിറവിയെടുത്തിട്ട് അഞ്ച് പതിറ്റാണ്ടായി. അധികം വൈകാതെ തന്നെ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് വിളിപ്പാടകലെ ക്വാര്‍ട്ടേഴ്സ് പണിയും പൂര്‍ത്തിയായി. ഏതാണ്ട് പതിനഞ്ചോളം പോലീസ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍ പോലീസുകാര്‍ക്കും താമസിക്കാന്‍ പറ്റിയതും ഇവയില്‍ സബ് ഇന്‍സ്പെക്ടറുടെ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ വന്‍ തുക ചിലവഴിച്ച് ആറ് ക്വാര്‍ട്ടേഴ്സുകളാണ് നിര്‍മ്മിച്ചിരുന്നത്. എല്ലാം നല്ല രീതിയില്‍ ഭിത്തി കെട്ടി ഓട് മേഞ്ഞതായിരുന്നു. ഇവിടെ പോലീസ് കുടുംബങ്ങള്‍ ഉള്‍പ്പെടെ താമസവും തുടങ്ങിയിരുന്നു. ആലക്കോട് പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഓഫീസായി ഉയര്‍ത്തിയപ്പോള്‍ താല്‍ക്കാലികമായി സിഐ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ഈ ക്വാര്‍ട്ടേഴ്സിന്റെ ഒരു ഭാഗത്തായിരുന്നു. പിന്നീട് മുന്നോട്ടുള്ള പ്രയാണത്തില്‍ ക്വാര്‍ട്ടേഴ്സിന്റെ തകര്‍ച്ചയും അരംഭിച്ചു. കാരണം കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ക്വാര്‍ട്ടേഴ്സ് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കുടുംബമായി താമസിച്ചിരുന്നവര്‍ ഒരോന്നായി വീടൊഴിയാന്‍ തുടങ്ങി. ജനാലകളും കട്ടിലകളും ചിതലെടുത്ത് തുടങ്ങി. ഓടുകള്‍ പൊട്ടി വെള്ളം ഇറങ്ങി മര ഉരുപ്പടികള്‍ എല്ലാം തന്നെ ജീര്‍ണ്ണിച്ച് തുടങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീഴാറായതോട് കൂടി മുറികള്‍ എല്ലാം കാലിയായി. ആരും താമസമില്ലാതിരുന്ന ക്വാര്‍ട്ടേഴ്സില്‍ ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി.
മാറി മാറി വരുന്ന എസ്ഐമാരും സിഐമാരും പോലീസ് ക്വാര്‍ട്ടേഴ്സിന്റെ ശോചനീയവസ്ഥ മേലധികാരികളെ അറിയിച്ചു കൊണ്ടിരുന്നെങ്കിലും ഉന്നതങ്ങളില്‍ നിന്ന് യാതെരൂ നടപടിയും ഉണ്ടായില്ല. ക്വാര്‍ട്ടേഴ്സും പരിസരവും രണ്ടാള് ഉയരത്തില്‍ കാട്കയറി മൂടി. ഇതോടെ ഈ ക്വാര്‍ട്ടേസുകള്‍ വാസയോഗ്യമല്ലായെന്ന് ഉത്തരവ് വന്നത് ആശ്വാസമായി. ഇനി ഈ ക്വാര്‍ട്ടേഴ്സ് പൊളിച്ചുമാറ്റാനും പുതുക്കിപ്പണിയാനുമുള്ള ഉത്തരവുകള്‍ ഉന്നതങ്ങളില്‍ നിന്ന് എത്തണം.
ആലക്കോടിന്റെ ശില്‍പ്പിയായിരുന്ന പി.ആര് രാമവര്‍മ്മരാജ അക്കാലത്ത് എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സ്ഥലങ്ങള്‍ സൗജന്യമായി സംഭാവന നല്കിയ കുട്ടത്തില്‍ ആലക്കോട് പോലീസ് സ്റ്റേഷനും രണ്ടേക്കര്‍ സ്ഥലം സൗജന്യമായി നല്കിയ സ്ഥലത്താണ് പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. ആലക്കോട് പോലീസ് സ്റ്റേഷനില്‍ ഒരു സിഐ, ഒരു എസ്ഐ, രണ്ട് അഡീഷണല്‍ എസ്ഐമാര്‍, അഞ്ച് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 36 പേരാണ് ജോലി ചെയ്യുന്നത്. ക്വാര്‍ട്ടേഴ്സ് ഇല്ലാത്തത് കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് നിത്യേന ഡ്യൂട്ടിക്കെത്തുന്നത്. ഇവര്‍ക്ക് ഒരു മാസം വീട്ടുവാടകയായി 1250 രൂപ ലഭിക്കും. സ്റ്റേഷന് വിട്ടുപോകാന്‍ പറ്റാത്തതിനാല്‍ സിഐക്കും എസ്ഐക്കുമാണ് ഏറെ ദുരിതം. ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതു കൊണ്ട് പോലീസുകാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍ പോലും പറ്റത്ത അവസ്ഥയാണുള്ളത്.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലയോര മേഖയിലെ പോലീസ് സ്റ്റേഷനുകളിലൊന്നാണ് ആലക്കോട്. ഇവിടെ രാത്രി കാലങ്ങളില്‍ ജനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ ആവശ്യത്തിനുള്ള പോലീസുകാരുടെ എണ്ണം കുറവായിരിക്കും. ഇതിനെല്ലാം പരിഹാരം ക്വാര്‍ട്ടേഴ്സ് പുനര്‍നിര്‍മ്മിക്കുക എന്നതാണ്. രണ്ടേക്കര്‍ വിസ്തീര്‍ണ്ണമുള്ള സ്റ്റേഷന് വളപ്പില്‍ പോലീസ് പരേഡ് ഗ്രൗണ്ടും കായികപരിശീലനത്തിനള്ള ഗ്രൗണ്ടും വിശ്രമസ്ഥലവും ക്വാര്‍ട്ടേഴ്സ് നിര്മ്മിക്കുന്നതിനോടെപ്പം നിര്‍മ്മിക്കാന്‍ കഴിയും.
സ്റ്റേഷന് വളപ്പ് ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ഇവയും തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നു. ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റുന്നതിനും നടപടിയുണ്ടാകണം. ആവശ്യമായ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി ആലക്കോട് സ്റ്റേഷനെ മലയോരമേഖലയിലെ മാതൃക പോലീസ് സ്റ്റേഷനാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: