കണ്ണൂര്‍: കന്റോണ്‍മെന്റിലെ മാലിന്യ നീക്കം ഇനി ഗാര്‍ബേജ് കോമ്പാക്ടര്‍ വഴി. 34 ലക്ഷം രൂപയ്ക്കാണ് മുംബൈയിലെ ഐ.പി.ഡബ്ലു.ടി കമ്പനി കന്റോണ്‍മെന്റിന് മാലിന്യ നീക്കത്തിനായി ഈ വാഹനം നിര്‍മ്മിച്ചുനല്‍കിയത്. കന്റോണ്‍മെന്റ് നാലരലക്ഷം രൂപ ചെലവില്‍ പത്ത് വേസ്റ്റ് ബിന്നുകളും ഇതോടൊപ്പം വാങ്ങിച്ചിട്ടുണ്ട്. ഈ ബിന്നുകള്‍ പത്ത് പ്രധാന ഇടങ്ങളില്‍ വച്ചാണ് ആദ്യഘട്ടത്തില്‍ മാലിന്യനീക്കം ആധുനികവല്‍ക്കരിക്കുന്നത്. അതാതിടങ്ങളില്‍ വച്ചിട്ടുള്ള ബിന്നുകളുടെ അടുക്കല്‍ ഗാര്‍ബേജ് കോമ്പാക്ടര്‍ വാഹനം എത്തുമ്പോള്‍ വാഹനത്തിന്റെ പിറകിലെ സംവിധാനം വഴി ബിന്‍ കൊളുത്തിയെടുത്ത് മാലിന്യം വണ്ടിക്കുള്ളില്‍ നിക്ഷേപിച്ച ശേഷം ബിന്‍ യഥാസ്ഥാനത്ത് വയ്ക്കും. എല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോമ്പാക്ടറിന് ഉള്ളിലേക്കെടുക്കുന്ന മാലിന്യങ്ങള്‍ വളരെ ചെറിയ അടുക്കുകളായാണ് കോമ്പാക്ടര്‍ പുറത്തേക്ക് തള്ളുക.
നിലവില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ അതേപടി നിക്ഷേപിക്കുമ്പോള്‍ വലീയ സ്ഥലം വേണ്ടിവരും. ഇത്തരത്തില്‍ കോമ്പാക്ടറിലൂടെ പുറത്തുവരുന്ന മാലിന്യങ്ങള്‍ ചെറുകട്ടകളായാണ് പുറത്തേക്കു വരുന്നതെന്നതിനാല്‍ സ്ഥലം ഏറെ ലാഭിക്കാം. കൂടുതല്‍ മാലിന്യങ്ങള്‍ ഒരു ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ സൂക്ഷിക്കാമെന്നതാണ് മെച്ചം. വാഹനത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുകയാണ്. കോമ്പാക്ടറിനായി െ്രെഡവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഗാര്‍ബേജ് കോമ്പാക്ടര്‍ കേരളത്തില്‍ ഇത് രണ്ടാമത്തെയാണെന്ന് വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് െ്രെഡവര്‍ വി.എസ്.സജീവ് പറഞ്ഞു. കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വിനോദ് വിഘ്നേശ്വര്‍, സൂപ്രണ്ട് നിഖില്‍ ദിനേഷ്, ഓവര്‍സിയര്‍ ജിജു ഗിവര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഗാര്‍ബേജ് കോമ്പാക്ടറിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ബോര്‍ഡ് പ്രസിഡന്റ് കൂടിയായ കമാന്‍ഡന്റ് കേണല്‍ അജയ്ശര്‍മ്മ വാഹനം ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിലവില്‍ തൃശൂര്‍ കോര്പ്പറേഷന് മാത്രമാണ് ഗാര്‍ബേജ് കോമ്പാക്ടര്‍ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: