പാനൂര്‍: കൃത്രിമ ജലപാതക്കെതിരെ സമരം ശക്തമാക്കി വിവിധ സംഘടനകള്‍. ജലപാതക്ക് അനുകൂല നിലപാടുമായി സിപിഎം രംഗത്ത്.
മാഹി-വളപട്ടണം ജലപാതക്കായി 179ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പാനൂര്‍ മേഖലയില്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു. കൃത്രിമ ജലപാത വിരുദ്ധ സമിതി ആദ്യഘട്ടത്തില്‍ സമരവുമായി രംഗത്തെത്തിയെങ്കിലും സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ വൈമനസ്യം കാണിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ സമരം ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് സമരം ഏറ്റെടുത്ത പിറ്റേദിവസം തന്നെ മാര്‍ച്ച് നടത്തിയാണ് സംഘപരിവാര്‍ സംഘടനകള്‍ ജനകീയ സമരത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ പാനൂര്‍ ബസ് സ്റ്റാന്റില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടത്തും. 21ന് മന്ത്രി കെകെ.ശൈലജയുടെ ക്യാംപ് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്.
എലിത്തോട് മുതല്‍ ചാടാലപ്പുഴ വരെ 10കീലോമീറ്റര്‍ പ്രദേശമാണ് പാനൂര്‍ മേഖലയില്‍ ജലപാതക്കായി ഏറ്റെടുക്കുന്നത്. ഈ പ്രദേശങ്ങളില്‍ നൂറിലേറെ വീടൂകള്‍, സ്ക്കൂള്, വയല്‍ തുടങ്ങിയവ നശിപ്പിച്ചാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത് .ഇതിനെതിരെ സംയുക്ത സമരസമിതി സമരരംഗത്ത് തുടക്കം മുതല്‍ സജീവമാണെങ്കിലും ലക്ഷ്യസ്ഥാനത്തേക്കുളള പോക്കില്‍ സമരസമിതിക്കുളളില് തന്നെ സംശയമുയര്‍ന്നിട്ടുണ്ട്. സമരസമിതിയിലുഉളള സിപിഎം അനുകൂല നിലപാടുളളവര്‍ സമരം ശക്തമാക്കാന്‍ അനുവദിക്കാതെ തണുപ്പിക്കാന്‍ നോക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ജലപാത വിദേശികളായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതും പ്രദേശത്തിനു ഏറെ ഗുണകരമാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഒരു പ്രസ്താവന പോലും നടത്താതെ സമരസമിതി ഒളിച്ചോടുകയായിരുന്നു. സിപിഎം നേതാക്കള്‍ ഇരക്കും വേട്ടക്കാര്‍ക്കും ഒപ്പം ചേരുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ജലപാത വരുമെന്നും പുനരധിവാസ പാക്കേജ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനായി നമുക്ക് ശ്രമിക്കാമെന്ന നിലപാടും സമരസമിതിയിലെ ചിലരില്‍ നിന്നും വന്നതായും ആരോപണമുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയിലും സമരരംഗത്തുണ്ടെന്ന നിലപാടില്‍ ഉറച്ച് ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റില്‍ ഉപവാസ സമരവും നടക്കുന്നുണ്ട്. ജനവിരുദ്ധമായ ജലപാതക്കെതിരെ നിലപാട് വ്യക്തമാക്കാതെ സിപിഎം നിലകൊള്ളുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായ ജലപാതക്കെതിരെ പാനൂര്‍ മേഖലയില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളാണ് വരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: