കോട്ടയം: ചങ്ങനാശേരിയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് മര്‍ദനത്തിന്റെ തെളിവുകള്‍ ലഭിച്ചു. സുനിലിന്റെ ദേഹത്ത് പാടുകളുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദനമേറ്റതിന്റെ സൂചനയുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിവരം. മരണകാരണം പൊട്ടാസ്യം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദനമേറ്റതിന്റെ സൂചനകള്‍ കണ്ടെത്താനായില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പതിയാത്ത മുകളിലെ മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്നാണ് വിവരം. മരിക്കുന്നതിന് മുമ്പ് സുനില്‍കുമാര്‍ സഹോദരനെ വിളിച്ച് മര്‍ദനമേറ്റ് മരിക്കാറായി എന്ന് പറഞ്ഞിരുന്നു.
സുനില്‍കുമാറിനെ ഒരുപാട് ഇടിച്ചു, മര്‍ദിച്ചു, കുറ്റം സമ്മതിപ്പിക്കും വിധം എഴുതി വാങ്ങി എന്നാണ് ഭാര്യ രേഷ്മ എഴുതിയ കുറിപ്പില്‍ പറയുന്നത്. സിപിഎം ചങ്ങനാശ്ശേരി കൗണ്‍സിലര്‍ സജികുമാറിന്റെ പരാതിയിലാണ് സുനില്‍കുമാറിനെയും രേഷ്മയേയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇരുവരും വാകത്താനത്തെ വാടക വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സജികുമാറിന്റെ സ്വര്‍ണക്കടയിലെ ജീവനക്കാരനായ സുനില്‍കുമാറിനെതിരെ 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: