മോസ്ക്കോ: യുവ പോരാളികള്‍ അണിനിരക്കുന്ന ഹാരി കെയ്നിന്റെ ഇംഗ്ലീഷ് പടയ്ക്ക് സ്വീഡിഷ് ബാലികേറാമല കടക്കാനാകുമോ . കാത്തരിരുന്നു കാണാം. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവര്‍ ഇന്ന് കൊമ്പുകോര്‍ക്കുകയാണ്. രാത്രി 7.30 നാണ് മത്സരം.
വിജയം കൈപ്പിടിയിലൊതുക്കി കിരീടത്തിലേക്ക് നീങ്ങാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് സ്വീഡനെതിരെ മോശം റെക്കോഡാണുള്ളത്. ഇരു ടീമുകളും എട്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം സ്വീഡനൊപ്പം നിന്നു. വീണ്ടുമൊരു സ്വീഡിഷ് വിജയം ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ തകര്‍ക്കും.
ആവേശം നിറഞ്ഞപോരാട്ടത്തില് കൊളംബിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം. ഇത്തവണ ഞങ്ങള്‍ കപ്പുമായി മടങ്ങാനാഗ്രഹിക്കുന്നു. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പ്രതിരോധ നിരക്കാരന് ജോണ്‍ സ്റ്റോണ്‍സ് പറഞ്ഞു. 52 വര്‍ഷം മുമ്പാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ കിരീടമണിഞ്ഞത്. 1966 ലാണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം. കഴിഞ്ഞ തവണ ബ്രസീലിലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
സ്വിറ്റ്സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് സ്വീഡന് ക്വാര്‍ട്ടറിലെത്തിയത്. യോഗ്യതാ റൗണ്ടുകളില്‍ ഹോളണ്ടിനെയും ഇറ്റലിയേയും പുറത്താക്കിയാണവര് റഷ്യയയിലേക്ക് വിമാനം കയറിയത്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ പുറത്താക്കി ഗ്രൂപ്പ് എഫില്‍ ജേതാക്കളായി.
കളിക്കാരുടെ ഒത്തൊരുമയാണ് സ്വീഡന്റെ ശക്തി. പന്തടക്കത്തിലും പ്രത്യാക്രമണത്തിലുമൊക്കെ സ്വീഡന് ഏറെ മുന്നിലാണ്. അവരെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ടിന് ശക്തമായ പോരാട്ടം പുറത്തെടുക്കേണ്ടിവരും.
ഞങ്ങള്‍ കളിച്ച മത്സരത്തിലൊക്കെ എതിര് ടീമാണ് ഏറെ സമയവും പന്ത് കൈവശം വച്ചത്. എന്നാല്‍ ഞങ്ങള്‍ അപകടകരമായ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങളുടെ ശൈലിയും വിജയരഹസ്യവും ഇതാണെന്ന്് സ്വീഡന് ക്യാപ്റ്റന്‍ ആന്ദ്രെയസ് ഗ്രാന്ക്യുവിസ്റ്റ് പറഞ്ഞു.
റഷ്യയിലെ നാലു മത്സരങ്ങളിലും സ്വീഡന്റെ പ്രതിരോധം ശക്തമായിരുന്നു. ഈ പ്രതിരോധനിരയില്‍ കോച്ച് ജാന്‍ ആന്ഡേഴ്സണ് ഒരു മാറ്റം വരുത്തേണ്ടിവരും. സസ്പെന്‍ഷനിലായ മൈക്കിള്‍ ലസ്റ്റിങ്ങിന് ഇന്ന് കളത്തിന് പുറത്തിരിക്കേണ്ടിവരും.
പ്രത്യാക്രമണത്തിന് മിടുക്കരാണ് സ്വീഡന്. ഇക്കാര്യം മനസ്സിലാക്കി വേണം കളിക്കാനിറങ്ങാനെന്ന് ഇംഗ്ലീഷ് പ്രതിരോധ നിരക്കാരന് കീരന് ട്രിപ്പിയര്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ്് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: