ഭോപ്പാല്‍: ശമ്പളവര്‍ധന അവശ്യപ്പെട്ടതിന് ദളിത് യുവാവിന് മാനേജറുടെ വക 100 ചാട്ടവാറടി ‘സമ്മാനം’. മദ്ധ്യപ്രദേശിലെ ഹൊഷന്ഗാബാദിലുള്ള ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനായ അജയ് അതിര്വാറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ ജൂണ്‍ 23ന് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ദൃശ്യങ്ങളില്‍ യുവാവിനെ കെട്ടിയിട്ട് അടിക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും. നിലവിലെ 3000 എന്ന വേതനം 5000 ആക്കി തരണമെന്ന് അജയ് പമ്പ് മാനേജറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജര്‍ അതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് യുവാവ് പിറ്റേന്ന് ജോലിക്കെത്തിയില്ല. അതിനടുത്ത ദിവസം ജോലിക്കെത്തിയപ്പോഴായിരുന്നു മാനേജറായ ദീപക് സാഹുവും അസിസ്റ്റന്റ് ആകാശ് സാഹുവും ചേര്‍ന്ന് യുവാവിനെ ചാട്ടയ്ക്കടിച്ചത്.
ഭയം മൂലം സംഭവത്തെക്കുറിച്ചു പോലീസില്‍ പരാതിപ്പെടാന്‍ അജയ് തയ്യാറായില്ല. മര്‍ദനത്തിന്‍െ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ഥലത്തെ ദളിത് സംഘടനകള്‍ ഇയാളോട് പരാതി നല്കാന് ആവശ്യപ്പെടുകയായിരുന്നു.
ജൂണ്‍ 23 ന് നടന്ന സംഭവം പുറത്തു വരുന്നത് രണ്ടാഴ്ചയ്ക്കു ശേഷമാണ്. ഇതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് മാനേജരേയും അസി. മാനേജരേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: